ആസ്പത്രിയിലെത്തും മുമ്പ് ജയലളിത മരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍


ചെന്നൈ: അപ്പോളോ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് മുന്‍ മുഖ്യന്ത്രി ജയലളിത മരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഡോക്ടര്‍ രമാസീതയെയാണ് ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തത്. ജയലളിതയെ പ്രവേശിപ്പിച്ച അപ്പോളോ ആസ്പത്രി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാര്‍ പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെയാണ് രമാ സീത വെളിപ്പെടുത്തല്‍ നടത്തിയത്. ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ ജയലളിതക്ക് ഹൃദയസ്പന്ദനമുണ്ടായിരുന്നില്ലെന്നാണ് രമ പറഞ്ഞത്. ഹൃദയത്തുടിപ്പില്ലാതിരുന്നിട്ടും ജയലളിതയെ ഐസിയുവിലാക്കുകയായിരുന്നു. ആസ്പത്രിയിലെത്തി 20 ദിവസങ്ങള്‍ക്കുള്ളില്‍ എംജിഎര്‍ സ്മാരകത്തിനു സമീപം ജയലളിതയുടെ സംസ്‌കാരത്തിനാവശ്യമായ ഒരുക്കങ്ങള്‍ തുടങ്ങിയെന്നും അവര്‍ ആരോപിച്ചിരുന്നു.

പ്രകോപനപരമായ പ്രസ്താവന ഇറക്കിയതിനും തെറ്റിദ്ധാരണയുണ്ടാക്കിയതിനുമാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്. കടുത്ത പനിയും നിര്‍ജലീകരണവും കാരണം സ്പതംബര്‍ 22നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.