പുലിമുരുകനെ പുറംതള്ളി വിനായകന്‍ വിജയ നായകനായി, രജീഷ മികച്ച നടിയും; വിധു വിന്‍സന്റ് മാന്‍ഹോളിലൂടെ പുരസ്‌കാരം നേടുന്ന ആദ്യ സംവിധായികയായി


തിരുവനന്തപുരം: പുലിമുരുകനെ പുറംതള്ളി ഗംഗ മികച്ച നടനായി. 1999 ലെ കലാഭവന്‍ മണിയുടെ അനുഭവം എല്ലാവരും പ്രതീക്ഷിച്ചിരിക്കേയാണ് മോഹന്‍ലാലിനെ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ നേടിയത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് രജീഷ വിജയന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 47 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിയമ സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് പ്രഖ്യാപിച്ചത്.

മികച്ച ചിത്രമായി മാന്‍ഹോളും രണ്ടാമത്തെ കഥാചിത്രമായി ഒറ്റയാള്‍ പാതയും തിരഞ്ഞെടുക്കപ്പെട്ടു. മാന്‍ഹോള്‍ ഒരുക്കിയ വിധു വിന്‍സെന്റ്ാണ് മികച്ച സംവിധായിക. ആദ്യമായാണ് ഒരു വനിത സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയതെന്ന പ്രത്യേകതയും ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കി. മോഹന്‍ലാല്‍ (പുലിമുരുകന്‍) ഫഹദ് ഫാസിലും (മഹേഷിന്റെ പ്രതികാരം) വിനായകനും തമ്മിലായിരുന്നു മികച്ച നടനുള്ള പുരസ്‌കാരത്തിനായുള്ള പോരാട്ടം.

മറ്റു പുരസ്‌കാരങ്ങള്‍

ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരം തിരഞ്ഞെടുക്കപ്പെട്ടു. ഇ സന്തോഷ് കുമാര്‍ (കഥ – ആറടി), സുരഭി (അഭിനയം- മിന്നാമിനുങ്ങ്), ഗിരീഷ് ഗംഗാധരന്‍ (ഛായാഗ്രഹണം – ഗപ്പി) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. മികച്ച തിരക്കഥ പുരസ്‌കാരം നല്‍കാന്‍ മികവു പുലര്‍ത്തിയ രചനകള്‍ ഉണ്ടായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച സ്വഭാവ നടന്‍ മണികണ്ഠന്‍ ആചാരി (കമ്മട്ടിപ്പാടം), മികച്ച സ്വഭാവ നടി വി.കെ കാഞ്ചന (ഓലപീപ്പി), തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം), ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണന്‍ (കാടുപൂക്കുന്ന നേരം), നവാഗത സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി (കിസ്മത്ത്), കലാസംവിധായകന്‍ എ.വി ഗോകുല്‍ദജാസ്, എസ് നാഗരാജ് (കമ്മട്ടിപ്പാടം), മികച്ച കുട്ടികളുടെ ചിത്രം കോലുമിഠായി, സംഗീത സംവിധാനം എം ജയചന്ദ്രന്‍ (കംബോജി), പശ്ചാത്തല സംഗീതം വിഷ്ണു വിജയ് (ഗപ്പി), ഗാനരചയിതാവ് ഒ.എന്‍.വി കുറുപ്പ് (നടവാതില്‍ തുറന്നില്ല… ചിത്രം: കംബോജി), പിന്നണി ഗായകന്‍ സൂരജ് സന്തോഷ് (തനിയെ മിഴികള്‍.. ചിത്രം: ഗപ്പി), പിന്നണി ഗായിക ചിത്ര (നടവാതില്‍ തുറന്നില്ല… ചിത്രം: കംബോജി), ചിത്രസംയോജകന്‍ അജിത് കുമാര്‍ (കമ്മട്ടിപ്പാടം), മികച്ച മേക്കപ്പ് മാന്‍ എന്‍.ജി റോഷന്‍ (നവല്‍ എന്ന ജൂവല്‍), മികച്ച വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍ (ഗപ്പി), മികച്ച നൃത്തസംവിധായകന്‍ വിനീത് (കംബോജി), കഥാകൃത്ത് സലിം കുമാര്‍ (കറുത്ത ജൂതന്‍), ബാലതാരം (ആണ്‍) ചേതന്‍ ജയലാല്‍ (ഗപ്പി), ബാലതാരം (പെണ്‍) അബനി ആദി (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ), മികച്ച സിങ്ക് സൗണ്ട്: ജയദേവന്‍ ചാക്കാടത്ത് (കാടു പൂക്കുന്ന നേരം), മികച്ച ശബ്ദമിശ്രണം പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം), മികച്ച ശബ്ദ ഡിസൈന്‍ ജയദേവന്‍ ചാക്കാടത്ത് (കാടു പൂക്കുന്ന നേരം), മികച്ച പ്രോസസിങ് ലാബ്കളറിസ്റ്റ ഹെന്റോയ് മെസിയ (കാടുപൂക്കുന്ന നേരം), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) വിജയ് മോഹന്‍ മേനോന്‍ (ഒപ്പം), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) എം തങ്കമണി (ഓലപീപ്പി), മികച്ച സിനിമാ ഗ്രന്ഥം സിനിമ മുതല്‍ സിനിമ വരെ (അജു കെ. നാരായണന്‍, കെ ചെറി ജേക്കബ്), മികച്ച സിനിമാ ലേഖനം വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍ (എന്‍.പി സജീഷ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്). 68 സിനിമകളാണ് പുരസ്‌കാരത്തിന് നിര്‍ണയത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും കാമറാമാനുമായ എ.കെ ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.