ഞാന്‍ ജീവനോടെയിരിക്കുന്നത് മനോജ് കെ ജയന്‍ കാരണം: മഞ്ജു വാര്യര്‍


സല്ലാപം എന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍ മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ആ സംഭവത്തെ കുറിച്ച് ഇപ്പോഴിതാ മഞ്ജു വാര്യര്‍ തന്നെ വെളിപ്പെടുത്തുന്നു. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കരിയറിലെ പ്രധാനപ്പെട്ട ചിത്രമാണ് സല്ലാപം. നടി എന്ന നിലയില്‍ ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് ധാരാളം പ്രശംസ നേടിക്കൊടുത്ത ചിത്രമാണിത്.

ഒരു ചാനല്‍ പരിപാടിയില്‍ എത്തിയപ്പോഴാണ് മഞ്ജു വാര്യര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ഭാനുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഷയിന്‍ നിഗത്തിനൊപ്പം മഞ്ജു എത്തിയ വേദിയിലാണ് മഞ്ചുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു, അവതാരികയുടെ കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മഞ്ജു. അതിനിടയിലാണ് ആ ആത്മഹത്യ ശ്രമത്തെ കുറിച്ച് പറഞ്ഞത്. ട്രെയിനില്‍ തന്റെ മുടി നാര് തൊട്ടിരുന്നു. ഇന്ന് ഞാന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഒരു പക്ഷെ മനോജേട്ടനാണെന്നാണ് മഞ്ജു പറഞ്ഞത്.

കാമുകന്‍ ശശികുമാറിനെ (ദിലീപ്) നഷ്ടപ്പെട്ട രാധ (മഞ്ജു വാര്യര്‍), അഭയമില്ലാതെ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ഓടുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍) ഓടിവരുന്നതാണ് ക്ലൈമാക്സിലെ രംഗം. എന്നാല്‍ കഥാപാത്രത്തെ ആവാഹിച്ച മഞ്ജു, അഭിനയിക്കുകയായിരുന്നില്ല. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചു എന്നാണ് മഞ്ജു പറഞ്ഞത്. ട്രെയിന്‍ അരികത്ത് എത്തിയപ്പോഴാണ് മനോജ് കെ ജയന് അപകടം തിരിച്ചറിഞ്ഞത്. മഞ്ജു പിന്നെയും പാളത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ മനോജ് കെ ജയന്‍ പിടിച്ചുവച്ചു, എന്നിട്ടും അടങ്ങാതായപ്പോള്‍ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചുവത്രെ. ആ ഷോട്ട് കഴിയുമ്പോഴേക്കും മഞ്ജു ബോധം കെട്ടു വീഴുകയും ചെയ്യുകയായിരുന്നത്രെ.