പണം പിന്‍വലിക്കാനും മറ്റും ഇന്നുമുതല്‍ നിയന്ത്രണങ്ങളില്ല

മുംബൈ : ബാങ്കിംഗ് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീക്കി. നീണ്ട നാലു മാസത്തെ നിയന്ത്രണങ്ങളാണ് ആര്‍ബിഐ നീക്കിയത്. ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം ഉപാധികള്‍ കൂടാതെ പിന്‍ വലിക്കാം. പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2,500 ല്‍ നിന്നും ആദ്യം 4,500 ആയും പിന്നീട് 10,000 മായും നിശ്ചയിച്ച പരിധികളാണ് ഇല്ലാതാകുന്നത്. നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു.
അതേസമയം പിന്‍ വലിക്കാവുന്ന പരിധി സംബന്ധിച്ച തീരുമാനം ബാങ്കുകള്‍ക്ക് എടുക്കാമെന്നും ആര്‍ബിഐ പറഞ്ഞു. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 എന്നത് കഴിഞ്ഞ മാസം 20 ന് 50,000 മാക്കി ഉയര്‍ത്തിയിരുന്നു. ഈ പരിധിയും ഇല്ലാതാകും. ഇതിനൊപ്പം കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇല്ലാതാകും.
പണ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് നേരത്തേ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിറകെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്. പഴയ നോട്ടുകള്‍ക്ക് പകരം പുതിയവ എത്തുവാന്‍ താമസിച്ചത് കാരണമാണ് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാന്‍ കാരണമായത്.