സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ല; സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷം അന്തിമ തീരുമാനം


ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വിഎം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമെ സുധീരന്റെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രം ഇടക്കാല സംവിധാനം വരും. സംഘടനാ തെരഞ്ഞെടുപ്പ് വരെയാണ് താല്‍ക്കാലിക സംവിധാനം ഒരുക്കുകയെന്നും ഹൈക്കമാന്‍ഡ്. സോണിയ എത്തി രാജി അംഗീകരിച്ച ശേഷം കെപിസിസിക്ക് താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കുമെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചത്.

ചികില്‍സയില്‍ കഴിയുന്ന സോണിയ ഗാന്ധി തിരിച്ചുവന്നതിന് ശേഷം മാത്രമാണ് രാജിക്കാര്യത്തിലും ഇടക്കാല കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും തീരുമാനമുണ്ടാവുക.കെപിസിസി അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ എഐ ഗ്രൂപ്പ് കലഹം ശക്തിപ്രാപിക്കുന്നതിന് ഇടയിലാണ് സുധീരന്റെ രാജിയില്‍ തീരുമാനമെടുത്തില്ലെന്ന ഹൈക്കമാന്‍ഡ് നിലപാട്. വിഎം സുധീരന്‍ രാജിവെച്ച് ഒഴിഞ്ഞതോടെ എംഎം ഹസന് കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്നാണ് ഐ ഗ്രൂപ്പെടുത്ത നിലപാട്. ഇതോടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ തര്‍ക്കമായി. സംസ്ഥാന നേതൃത്വത്തില്‍ യോജിച്ചൊരു തീരുമാനമെന്ന സാധ്യത മങ്ങി. കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല ഹസന് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വരെ ഹസന് താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് എ ഗ്രൂപ്പ് ഉന്നയിച്ച ആവശ്യം. ചെന്നിത്തലയുമായുള്ള ചര്‍ച്ചയില്‍ എ ഗ്രൂപ്പിന്റെ ആവശ്യം ഉമ്മന്‍ചാണ്ടി അറിയിച്ചു. നേതാക്കള്‍ ഒന്നിച്ചെടുത്ത തീരുമാനമെന്ന നിലയില്‍ ഹസന്റെ കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട് ഐ ഗ്രൂപ്പ് യോജിച്ചില്ല. അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം ഹൈക്കമാന്‍ഡിന് വിടാമെന്നാണ് ഐ ഗ്രൂപ്പ് തിരിച്ചടിച്ചത്.