നഷ്ടപരിഹാരം നല്‍കുവാന്‍ സാധ്യമല്ല ; നക്സല്‍ വര്‍ഗീസ്‌ കള്ളനും കൊള്ളക്കാരനും എന്ന് കേരളസര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊല്ലപ്പെട്ട നക്‌സലൈറ്റ് വര്‍ഗീസ് കൊടും കുറ്റവാളിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 1970കളില്‍ നിരവധി കൊലപാതക, കവര്‍ച്ചാ കേസുകളില്‍ വര്‍ഗീസ് പ്രതിയായിരുന്നുവെന്നും‌ പോലീസുമായുണ്ടായ ഏറ്റുമുട്ടിലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും  സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കീഴ്‌കോടതി ഉത്തരവ് അന്തിമായി കാണാന്‍ കഴിയില്ല. സുപ്രീം കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍  കോടതിയെ അറിയിച്ചു. വർഗീസിനെ വെടിവെച്ച് കൊന്നതാണെന്ന കോടതിയുടെ വിധിക്ക് വിപരീതമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 18നാണ് വയനാട്ടില്‍ നിന്ന് പിടികൂടിയ വര്‍ഗീസിനെ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. മരിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷം അന്നത്തെ ഐ.ജി ആയിരുന്ന ലക്ഷ്മണയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വര്‍ഗീസ് കൊല്ലപ്പെട്ടത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അല്ലെന്നും വര്‍ഗീസിനെ വളഞ്ഞിട്ട് പിടിച്ച് കൈകാല്‍ ബന്ധിച്ചശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നുമായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍.  കേസില്‍ മുന്‍പുണ്ടായ കോടതി വിധിക്ക് വിപരീതമായി നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വര്‍ഗീസിനെ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു എന്ന്  നേരെത്ത കോടതി കണ്ടെത്തിയിരുന്നു.