കൊക്കോകോള കാനുകളില്‍ മനുഷ്യമലം ; ഫാക്ട്ടറി അടച്ചുപൂട്ടി

ലണ്ടന്‍ : കൊക്കൊകോള ഫാക്ടറികളിലെ കാനുകളില്‍ മനുഷ്യ മലം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫാക്ടറി താത്ക്കാലികമായി അടച്ചിട്ടു. കൊക്കക്കോള കമ്പനിയുടെ പരാതിയെത്തുടര്‍ന്ന്  സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കന്‍ അയര്‍ലന്റിലെ കൊക്കൊകോള ഫാക്ടറിയിലാണ് സംഭവം. പ്ലാന്റിലെ മെഷീനുകളില്‍ മനുഷ്യവിസര്‍ജ്ജം അടിഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്ലാന്റ് അടച്ചിട്ടത്. മാലിന്യം കലര്‍ന്നിട്ടുണ്ടെന്ന വിവരം ആദ്യം മനസ്സിലാക്കുന്നത് ഫാക്ടറിയിലെ രാത്രി ജോലിക്കാരാണ്. ഉത്പാദനത്തിനായി തയ്യാറാക്കി വെച്ചിരിക്കുന്ന കാനുകളിലാണ് മനുഷ്യ മലം ശ്രദ്ധയില്‍പെട്ടത്.  ഉടന്‍ തന്നെ മെഷീനുകള്‍ വൃത്തിയാക്കാനായി മാറ്റിവെച്ചു. ഏകദേശം 15 മണിക്കൂറോളം വൃത്തിയാക്കാന്‍ മാത്രമായി എടുത്തു. സാധാരണ യുകെയില്‍ നിന്നെത്തുന്ന  കാനുകള്‍ ഇത്തവണ ജര്‍മ്മനിയില്‍ നിന്നാണ് വന്നതെന്നത് അസ്വാഭാവികത ഉയര്‍ത്തുന്നുണ്ട്. കാന്‍ കയറ്റിയ ലോറിയില്‍ കയറിയ കുടിയേറ്റക്കാരായിരിക്കാം ഇതിന് പിന്നിലെന്ന രീതിയില്‍ വംശീയമായ ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. മലിനമാക്കപ്പെട്ട എല്ലാ കാനുകളും തടഞ്ഞുവെച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ മലിനമാക്കപ്പെട്ട കാനുകളില്‍ ഒന്നുപോലും വിപണിയിലെത്തിയില്ലെന്നും കൊക്കോകോള  അധികൃതര്‍ അറിയിച്ചു.