തോമസ്‌ ചാണ്ടി മന്ത്രി ; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം :  എ.കെ ശശീന്ദ്രന് പകരം തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരം  ഒഴിവിലേക്ക് തോമസ്ചാണ്ടിയെ തെരഞ്ഞെടുത്തത്. എൻ.സി.പി നേതൃത്വവും എൽ.ഡി.എഫ് നേതാക്കളും തമ്മിൽ ഇന്ന് നടന്ന ചർച്ചയിലാണ് തീരുമാനം. നാളെ വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ചാണ്ടിയെ തെരഞ്ഞെടുത്ത കാര്യം എൽ.ഡി.എഫ് നേതൃത്വം  ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതിൽ നിന്നും എ.കെ ശശീന്ദ്രൻ പിന്മാറിയതിനെ തുടർന്നാണ് ചാണ്ടിയെ തീരുമാനിച്ചത്. ശശീന്ദ്രൻ രാജിവെച്ചതോടെ എൻ.സി.പിയുടെ മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് ലഭിക്കേണ്ടതായിരുന്നെങ്കിലും മുന്നണിക്കുള്ളിൽ എതിർപ്പുയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി അടക്കമുള്ളവർ ചാണ്ടി മന്ത്രിയാകുന്നതിനെ എതിർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കുട്ടനാടിൽ നിന്നുള്ള എം.എൽ.എയായ തോമസ് ചാണ്ടി കുവൈത്ത് കേന്ദ്രമാക്കി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന വ്യവസായ പ്രമുഖന്‍ ആണ്. കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടി ഇത് മൂന്നാം തവണയാണ് എം.എല്‍.എയാകുന്നത്. പിണറായി മന്ത്രിസഭാ രൂപവത്കരണ വേളയില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി അദ്ദേഹം  അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രന് അനുകൂലമായതോടെയാണ് അദ്ദേഹത്തിന് നറുക്ക് വീണത്. അപ്പോഴും രണ്ടരവര്‍ഷം വീതം ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന നിര്‍ദേശവും ഉണ്ടായെങ്കിലും അതും പിന്നീട് നേതൃത്വം  തള്ളുകയായിരുന്നു.