ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. രാജ്ഭവനിലെ പ്രത്യേകവേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് എന്‍സിപിയുടെ പുതിയ മന്ത്രി അധികാരത്തിലെത്തിയത്. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങി എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുത്തത്. ശശീന്ദ്രന്‍ ഉള്‍പ്പട്ട വിവാദത്തില്‍ ചാനല്‍ മേധാവി ഖേദം പ്രകടിപ്പിച്ചതോടെ ശശീന്ദ്രന് വീണ്ടും സാധ്യത തെളിയുന്നുവെന്ന സൂചനയുണ്ടായിരുന്നെങ്കിലും അതിനെ മറികടന്നുകൊണ്ട്ാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്.

കുട്ടനാട് എം.എല്‍.എയായ തോമസ് ചാണ്ടി ഇത് മൂന്നാം തവണയാണ് എം.എല്‍.എയാകുന്നത്. എല്‍.ഡി.എഫ് മന്ത്രിസഭാ രൂപവത്കരണ വേളയില്‍ മന്ത്രിസ്ഥാനത്തിന് വേണ്ടി അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും തര്‍ക്കത്തിനൊടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ ശശീന്ദ്രന് അനുകൂലമായതോടെയാണ് അദ്ദേഹത്തിന് നറുക്ക് വീണത്.

അപ്പോഴും രണ്ടരവര്‍ഷം വീതം ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന നിര്‍ദേശവും ഉണ്ടായെങ്കിലും അതും പിന്നീട് നേതൃത്വം തള്ളി. 10 മാസം മുമ്പ് കൈവിട്ടുപോയ മന്ത്രിപദവിയാണ് തോമസ് ചാണ്ടിയെ തേടി വീണ്ടും എത്തിയത്.