ജിഷ്ണുവിന്റെ മരണം ; രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍ അറസ്റ്റില്‍

പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ രണ്ടാംപ്രതി സഞ്ജിത്ത് വിശ്വനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്‍പി ഓഫീസിൽ സഞ്ജിത്തിനെ ചോദ്യം ചെയ്യുകയാണ്. മുൻകൂർജാമ്യം ഉളളതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും. അതേസമയം കേസില്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് ഡിജിപി ലോക്‍നാഥ് ബഹ്ര വ്യക്തമാക്കി . സമരം ഒഴിവാക്കണമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു . അതീവ സുരക്ഷാ മേഖലകളിലൊന്നായ പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കാറില്ല . സമരത്തിൽ നുഴഞ്ഞു കയറുകയും സംഘർഷാവസ്ഥ ഉണ്ടാവുകയും ചെയ്തതിന് അമ്മയെ നീക്കം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഡിജിപി പറഞ്ഞു. നെഹ്‌റു കോളേജ് പി.ആര്‍.ഒ. ആയ സഞ്ജിത്തിന്റെ മുറിയാണ് ഇടിമുറി എന്ന് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മുന്‍‌കൂര്‍ ജാമ്യം ഉണ്ടായിരുന്നതിനാല്‍ ചോദ്യംചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു.