ജിഷ്ണു വിവാദം ; മധ്യസ്ഥതയ്ക്ക് കാനം രംഗത്ത് ; ജിഷ്ണുവിന്റെ അമ്മയെ സന്ദര്‍ശിച്ചു

ജിഷ്ണുവിന്‍റെ  മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ഒത്തുതീർപ്പ് ശ്രമവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ജിഷ്ണുവിന്‍റെ  അമ്മ മഹിജയെ കാനം സന്ദർശിച്ചു. മഹിജയുമായി സംസാരിച്ച ശേഷം  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കാനം വിഷയം ചർച്ച ചെയ്തു. മഹിജക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നവെന്നും കാനം പറഞ്ഞു. പൊലീസ് റിപ്പോർട്ട് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. എല്ലാ പൊലീസ് അന്വേഷണ റിപ്പോർട്ടുകളും സ്വയം ന്യായീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മാത്രമാണ് ഇതിൽ നിന്നും വ്യത്യസ്തമെന്നും കാനം കൂട്ടിച്ചേർത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് മഹിജയെ കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചത്.  പ്രശ്‌നത്തില്‍ സി.പി.ഐ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണിത്. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍  ഉണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍ മഹിജയെ അറിയിച്ചുവെന്നാണ് സൂചന.