ചായക്കടക്കാരന്‍ മക്കള്‍ക്ക് സ്ത്രീധനം നല്‍കിയത് ഒന്നരക്കോടിരൂപ ; ആളെ പിടികൂടാന്‍ തയ്യാറായി ആദായനികുതി വകുപ്പ്

ജയ്പൂര്‍ : കോത്പുത്‌ലിക്കടുത്ത് ഹാദുവാത്തയില്‍ ചായക്കട നടത്തുന്ന ലീലാ രാം ഗുജ്ജാറാണ്  തന്റെ ആറ് പെണ്‍മക്കള്‍ക്കു   ഒന്നരക്കോടി  രൂപ സ്ത്രീധനമായി കൊടുത്തത്.  ഏപ്രിൽ നാലിന് നടന്ന വിവാഹത്തിലാണ് ഇത്രയും തുക സ്ത്രീധനമായി നൽകിയത്. നാട്ടുകാരുടെ മുന്‍പില്‍ വെച്ചാണ് ഗുജ്ജാര്‍ നോട്ട് എണ്ണി വരന്റെ വീട്ടുകാര്‍ക്ക് നല്‍കിയത്. ഇതിന്റെ വീഡിയോ ആരോ എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതാണ് ഇയാളെ കുടുക്കുവാന്‍ കാരണമായത്. ഇത്രയും പണം എവിടുന്ന് കിട്ടി എന്നതിന്റെ സ്രോതസ് വെളിപ്പെടുത്താനായി ആദായ നികുതി വകുപ്പ് ബുധനാഴ്ച ഗുജ്ജാറിനെ വിളിപ്പിച്ചിരുന്നെങ്കിലും  ഇയാള്‍ മറുപടി ഒന്നും നല്‍കിയില്ല. തുടര്‍ന്ന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കാമെന്നും  അതിനിടയില്‍ ഗുജ്ജാര്‍ തന്റെ വരുമാന സ്രോതസ് വെളിപ്പെടുത്തിയാലും ഇല്ലെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നും  ആദായ നികുതി വകുപ്പ് അറിയിച്ചു. കൂടാതെ തന്റെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹവും ഇയാള്‍ നടത്തി  എന്നും പോലീസ് പറയുന്നു. ഗുജ്ജാറിന്‍റെ  വീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിരുന്നു. ഗുജ്ജാറും കുടുംബവും സ്ഥലത്തില്ലെന്നാണ് സൂചന. തുടര്‍ന്ന്‍ വിവാഹശേഷം കാണാതായ ഇദ്ദേഹത്തേയും കുടുംബത്തിനേയും തിരഞ്ഞുകൊണ്ടിരിക്കുകയാണ് പോലീസ്.