പകര്‍ച്ചവ്യാധികളില്‍ കുരുങ്ങി കേരളം ; തലസ്ഥാനം ഡെങ്കിപ്പനിയുടെ പിടിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടരുന്നു. ഇടയ്ക്കിടെയുള്ള കാലാവസ്ഥ വ്യതിയാനമാണ് ജനങ്ങളെ രോഗബാധിതരാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 66 ഡെങ്കിബാധിതരില്‍ 54ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുമുമ്പത്തെ ദിവസവും 52 ഡെങ്കിപ്പനി കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം മാത്രം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരിലാണ് ഡെങ്കി സ്ഥിരീകരിച്ചത്. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 പേര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചു. 280 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. കൊല്ലം ജില്ലയാണ് ഡെങ്കിപ്പനിയില്‍ തിരുവനന്തപുരത്തിന് തൊട്ടുപിന്നില്‍. കഴിഞ്ഞമൂന്നുമാസത്തിനിടെ ജില്ലയില്‍ രോഗം ബാധിച്ചത് 109 പേര്‍ക്ക്.  കടുത്ത പനിക്കൊപ്പം ശരീരവേദന, തലവേദന, ശരീരത്ത് ചുവന്ന പാടുകള്‍ തുടങ്ങിയവ ഡെങ്കിയുടെ ലക്ഷണമാണ്. വൈറസ് രോഗമായ എച്ച് 1 എന്‍ 1 തുമ്മലിലൂടെയും ചുമയിലൂടെയും മറ്റുമാണ് പകരുന്നത്. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍  നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. സാധാരണ വൈറല്‍ പനി ഭേദമാകാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരും. ഈ സാഹചര്യം ഗൗരവത്തോടെ നേരിട്ടില്ലെങങ്കില്‍ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് വിശദീകരിച്ചിട്ടുള്ളത്.   ഗര്‍ഭിണികളും പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കരള്‍വൃക്ക രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ഡെങ്കി, എച്ച് 1 എന്‍ 1 തുടങ്ങിയക്കെതിരേ ആരോഗ്യവകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ആവശ്യമായ മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍എല്‍ സരിത അറിയിച്ചു.