ധനുഷ് മകനാണ് എന്ന പേരില്‍ കേസ് നല്‍കിയ ദമ്പതികളുടെ ഹര്‍ജി കോടതി തള്ളി

തമിഴ് സൂപ്പര്‍ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ച ദമ്പതിളുടെ ഹര്‍ജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ഹര്‍ജി തള്ളിയത്. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടി ഗ്രാമത്തിലെ ആര്‍. കതിരേശന്‍(65)മീനാക്ഷി (53) ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നും തങ്ങളെ സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ദമ്പതികള്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈത്തണ്ടയില്‍ ഒരു കലയുമുണ്ട്. ഇതിനിടെ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി ജൂലൈ 28, 1983 ആണ്. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നുമെന്നാണ് ഇവരുടെ ആരോപണം. ധനുഷിന്റെ ശരീരത്തില്‍ പ്രാഥമിക പരിശോധനയില്‍ ഈ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ധനുഷ്‌ദേഹത്തെ അടയാളങ്ങള്‍ ലേസര്‍ ചികിത്സവഴി മായ്ച്ചു കളഞ്ഞു എന്നും അവര്‍ ആരോപിച്ചു. മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം.