വെടിക്കെട്ടില്ലേ?… ഞങ്ങളില്ലെന്ന് പാറമേക്കാവ് വിഭാഗം,പൂരത്തിനു കൊടിയേറിയപ്പോള്‍ സംഭവിച്ചത്‌

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങിലൊന്നായ വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ പൂരം വെറും ചടങ്ങാക്കി മാറ്റുമെന്ന് പാറമേക്കാവ് വിഭാഗം മുന്നറിയിപ്പു നല്‍കി.വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കും. ഇത്തവണ ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ല. പരമ്പരാഗതമായി കൊണ്ടാടുന്ന വെടിക്കെട്ട് ഇല്ലെങ്കില്‍ വെടിക്കെട്ട് തന്നെ വേണ്ടെന്ന് വെക്കും. ശിവകാശിയില്‍ നിന്നുള്ള പടക്കങ്ങള്‍ കൊണ്ടുളള വെടിക്കെട്ടിന് താത്പര്യമില്ലെന്നും പാറമേക്കാവ് വിഭാഗം വ്യക്തമാക്കി.

ഇന്നലെ നടന്ന പൂരത്തിന്റെ കൊടിയേറ്റവും പാറമേക്കാവ് വിഭാഗം ചടങ്ങുമാത്രമാക്കി ചുരുക്കിയിരുന്നു. കൊടിയേറ്റത്തിന് ശേഷമുളള ഭഗവതിയുടെ എഴുന്നളളിപ്പിന് ആനകളുടെ അകമ്പടി ഉണ്ടായിരുന്നില്ല. ഒറ്റയാനപ്പുറത്താണ് ഭഗവതി എഴുന്നളളിയത്. പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് തുടക്കമിട്ട ശേഷം ചെണ്ടയില്ലാതെ മേളക്കാര്‍ക്കിടയില്‍ നിന്നു. മറ്റു ചെണ്ടക്കാരാണ് മേളം പൂര്‍ത്തിയാക്കിയത്.

എന്നാല്‍ തിരുവമ്പാടി വിഭാഗം പതിവുപോലെ കൊടിയേറ്റ് നടത്തി. സാധാരണ പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പുറപ്പെടലിന് അഞ്ച് ആനകളും 125 കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകാറുണ്ട്. കൂടാതെ 101 ഗുണ്ടും 50 കുഴിമിന്നലും 17 ഡൈനയും പൊട്ടിക്കാറുണ്ട്. എന്നാല്‍ ഇന്നലെ 11 കതിന മാത്രമാണ് ഉണ്ടായത്. കൂടാതെ ചെണ്ടവാദ്യക്കാരില്‍ അഞ്ചുപേര്‍ മാത്രമാണ് മേളത്തില്‍ പങ്കെടുത്തത്. വെടിക്കെട്ടിനുളള അനുമതിയുടെ കാര്യത്തില്‍ തിങ്കളാഴ്ചയോടെ അനുകൂല തീരുമാനം ഉണ്ടായേക്കും