മാണിയോടും മകനോടും കൂട്ടുവേണ്ട; നിലപാടിലുറച്ച് കോണ്‍ഗ്രസ്; കെ.എം.മാണി കാണിച്ചത് കൊടിയ രാഷ്ട്രീയ വഞ്ചനയെന്ന് എം.എം.ഹസ്സന്‍

തിരുവനന്തപുരം: കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരായ (എം) നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. മാണി കൊടിയ വഞ്ചന കാട്ടിയെന്ന് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി ഇടക്കാല അധ്യക്ഷന്‍ എം.എം.ഹസ്സന്‍ പറഞ്ഞു. കോട്ടയത്ത് കോണ്‍ഗ്രസിനെതിരായ നീക്കത്തിനു പിന്നില്‍ ജോസ് കെ. മാണിയാണ്. ഇതിനു കെ.എം. മാണിയുടെ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ഡിസിസി മാണിക്കും കേരളാ കോണ്‍ഗ്രസിനും എതിരായി പാസാക്കിയ പ്രമേയത്തിനും സമിതിയില്‍ അംഗീകാരം ലഭിച്ചു. മാണിയോടും മകനോടും കൂട്ടുവേണ്ടെന്നായിരുന്നു പ്രമേയം. കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേര്‍ന്ന് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹസ്സന്‍ വ്യക്തമാക്കി.

കെ.എം. മാണിയും ജോസ് കെ.മാണിയും ഉള്ള കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡിസിസിയുടെ പ്രമേയം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കരാറിനെ അട്ടിമറിച്ച് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇതു വന്‍ വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടിരുന്നു

അതിനിടെ, കെഎം.മാണിയെ തിരിച്ചുകൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അതിനു മുന്‍!കൈ എടുക്കണമന്നും കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ആവശ്യപ്പെട്ടു. നേതാക്കള്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമെന്നും പി.ജെ.കുര്യന്‍ പറഞ്ഞു. എന്നാല്‍ കുര്യന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് ഹസ്സന്‍ വ്യക്തമാക്കി.