കേരള സ്റ്റാര്‍ട്അപ് മിഷന് ബിപിസിഎല്‍ പിന്തുണ: ധാരണാപത്രം ഒപ്പിട്ടു

ഇന്ത്യയിലെ ആദ്യ ബി.പി.സി.എല്‍ (ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) സ്റ്റാര്‍ട്അപ് ഇന്‍ക്യൂബേറ്റര്‍ സംവിധാനം കൊച്ചിയില്‍ കേരള സ്റ്റാര്‍ട്അപ് മിഷന്റെ സഹായത്തോടെ ആരംഭിക്കുന്നു. കേരളത്തിലെ സ്റ്റാര്‍ട്അപ് സംരംഭകരുടെ നവീന ആശയങ്ങള്‍ വികസിപ്പിക്കാന്‍ ബിപി.സിഎല്‍ സാമ്പത്തിക-സാങ്കേതിക സഹായം നല്‍കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ മിഷനും ബിപിസിഎല്ലും വ്യാഴാഴ്ച ഒപ്പിട്ടു.

സ്റ്റാര്‍ട്അപ് മിഷനില്‍ ഉടലെടുക്കുന്ന നവീന ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് ബിപിസിഎല്‍ സഹായം നല്‍കും. ഊര്‍ജത്തിലും അനുബന്ധ മേഖലകളിലുമായിരിക്കും പ്രധാനമായും ബിപിസിഎല്ലിന്റെ സഹായം. സ്റ്റാര്‍ട്അപ്പുകളില്‍ നിന്ന് വികസിക്കുന്ന സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും ബിപിസിഎല്‍ പ്രയോജനപ്പെടുത്തും. സ്റ്റാര്‍ട്അപ് പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും മിഷന്റെ സഹായത്തോടെ ബിപിസിഎല്ലില്‍ ശില്‍പ്പശാലകള്‍ നടത്തും. മിഷന്റെ മേല്‍നോട്ടത്തില്‍ കോളേജുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഐ.ഇ.ഡി.സി വഴി യുവസംരംഭകര്‍ക്ക് ഈ പദ്ധതിയുടെ സഹായം തേടാം. യുവസംരംഭകരെ സഹായിക്കുന്നതിന് ബിപിസിഎല്‍ ഒരു ടോള്‍ഫ്രീ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.

സ്റ്റാര്‍ട്അപ് മിഷന്‍ കണ്‍വീനര്‍ ഡോ. സജി ഗോപിനാഥും ബിപിസിഎല്‍ ജനറല്‍ മാനേജര്‍ അരവിന്ദ് കൃഷ്ണസ്വാമിയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. വ്യവസായം-ഊര്‍ജം അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഐടി സെക്രട്ടറി എം ശിവശങ്കര്‍, ബിപിസിഎല്‍ (ന്യൂ ബിസിനസ് ഡവലപ്‌മെന്റ്) പ്രമോദ് ശര്‍മ എന്നിവരും സംബന്ധിച്ചു. ബിപിസിഎല്‍ പ്രതിനിധികള്‍ പിന്നീട് പുതിയ സംരംഭം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.