ഉത്തരവാദിത്വം നിറവേറ്റിയ ഒരു അമ്മയുടെ ആത്മനിര്‍വൃതി

മൂന്ന് മണിക്കൂര്‍ യാത്രചെയ്തു വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടിബുക്ക് ചെയ്തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഏജന്റില്‍ നിന്നും താക്കോല്‍ വാങ്ങി ഭാര്യയേയും നാലര വയസുളള കൊച്ചുമോനേയും കയറ്റി, കാര്‍ നേരെ പാഞ്ഞത് വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതുമൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന നഴ്സിങ് ഹോമിലേക്കായിരുന്നു.

വഴിയില്‍ കാര്‍ നിറുത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്പങ്ങള്‍ വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളര്‍ന്ന സ്‌കൂളും കോളേജും പിന്നിട്ട് കാര്‍ നഴ്സിങ് ഹോമില്‍ എത്തി പാര്‍ക്ക് ചെയ്തു…

സുപരിചിതമായ കെട്ടിട സമുച്ചയത്തിന്റെ ഇടനാഴിയിലൂടെ അതിവേഗം നടന്ന് 103 ാം നമ്പര്‍ മുറിയില്‍ എത്തി. മുറിയില്‍ പ്രവേശിച്ച കൊച്ചുമോന്‍ ഓടിചെന്ന് ഉറങ്ങി കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളില്‍ ചുംബിച്ചു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോള്‍ കണ്ടത് കട്ടിലിന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന മകന്‍ ജോണിയേയും ഭാര്യേയും, കൊച്ചുമോനേയുമാണ്. ജോണി കുനിഞ്ഞു അമ്മയുടെ നെറ്റിയില്‍ ചുംബിച്ചപ്പോള്‍ പാതിവിടര്‍ന്നിരുന്ന കണ്ണുകള്‍ സജ്ജീവമായി. മറുവശത്തായി ഇരുന്നിരുന്ന ജോണിയുടെ ഭാര്യ ചായംതേച്ച് ചുവപ്പിച്ച അധരങ്ങള്‍ നെറ്റിയില്‍ തൊടാതെയാണ്ചുംബനം നല്കിയത്.

അമ്മേ ഇന്ന് `’മദേഴ്സ് ഡേ’ ആണ്. അമ്മയെ കാണുന്നതിനാണ് ഞങ്ങള്‍ ഇവിടെ വന്നത്. രണ്ടുദിവസം മാത്രമാണ്എനിക്ക് അവധി ലഭിച്ചിരിക്കുന്നത്. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കള്‍ ഇവിടെയടുത്താണല്ലോ താമസിക്കുന്നത്. ഇന്നു രാത്രി അവരുടെ വീട്ടില്‍ കഴിയണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരേയും മാറിമാറി നോക്കുന്നതിനിടയില്‍ അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്ക്കൊഴുകിയ ചുടുകണ്ണുനീര്‍ കയ്യിലുണ്ടായിരുന്ന ടിഷ്യുപേപ്പര്‍ കൊണ്ട് തുടച്ചു നീക്കുന്നതിനിടെ ജോണി പറഞ്ഞു. കിടന്നകിടപ്പില്‍ നിന്നും ചാരിയിരിക്കുന്നതിനു നടത്തിയ ശ്രമം ജോണി തടഞ്ഞു. അമ്മ അവിടെതന്നെ കിടന്നോളൂ. ഞങ്ങള്‍ എല്ലാവരുംഇവിടെയുണ്ടല്ലോ?

ജോണിയുടെ അമ്മ മേരിക്ക് വയസ് അറുപത്തിയെട്ടായി. ശരീരത്തിന്റെ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും അള്‍സൈമേഴ്സ് എന്നരോഗം മേരിയുടെ ഓര്‍മ്മ ശക്തിയില്‍ ഇതുവരെ പിടിമുറിക്കി യിരുന്നില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മകനേയും കുടുംബത്തേയും വീണ്ടും കാണുന്നത്. കഴിഞ്ഞ ‘മദേഴ്സ് ഡേ’യില്‍ കാണാന്‍ വന്നപ്പോള്‍ ജോണി പറഞ്ഞതാണ് ഞങ്ങള്‍ ഇടയ്ക്കിടെ അമ്മയെ വന്ന് കാണാമെന്ന്. മേരിയുടെചിന്തകള്‍ സാവകാശം ചിറകുവിരിച്ചു. ഭൂതകാലത്തേക്ക് പറന്നുയര്‍ന്നു.

ജോണിയുടെ അപ്പന്‍ മുപ്പത്തിയെട്ട് വയസ്സില്‍ ഈലോകത്തില്‍ നിന്നും വിടപറയുമ്പോള്‍ ജോണിക്ക് പ്രായം രണ്ട് വയസ്സയിരുന്നു. മകന്റെ കൈകള് കൂട്ടിപിടിച്ച് ഇപ്രകാരം പറഞ്ഞു. മോനെ നീ പൊന്നുപോലെ നോക്കണം. അവന്‍ നിന്നെ ജീവിതാന്ത്യംവരെ നോക്കികൊളളും.

മുപ്പത്തിഒന്ന് വയസ്സിള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടുവെങ്കിലും മേരി നഴ്സായിരുന്നതിനാല്‍ വലിയ സാമ്പത്തികക്ലേശം സഹിക്കേണ്ടിവന്നില്ല. മേരിയുടെ മനസ്സിള്‍ മറ്റൊരാശയമാണ് ഉയര്‍ന്നുവന്നത്. എങ്ങനെയെങ്കിലും അമേരിക്കയിള്‍ എത്തണം. മകന് നല്ല വിദ്യാഭ്യാസം നല്കണം. നല്ലൊരുഭാവി ഉണ്ടാകണം. ഒരു നഴ്സിനെ സംബന്ധിച്ചുഅമേരിക്കയിള്‍ വരുന്നതിന് അന്ന് ഇത്രയും കടമ്പകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് മരിച്ചു രണ്ട് വര്ഷത്തിനുളളില് മകനേയും കൂട്ടി മേരി അമേരിക്കയില്‍ എത്തി.

ഭര്‍ത്താവില്ലാതെ മാതൃകപരമായ ജീവിതം നയിച്ചമേരി, ജോണിക്ക്, നല്ലൊരു ജോലി ലഭിച്ചതോടെ, അമേരിക്കന്‍ മലയാളികുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പരിഷ്‌കാരിയും സല്‍സ്വഭാവിയുമായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹവും നടത്തികൊടുത്തു. ഉയര്‍ന്ന വിദ്യാഭ്യാസവും, ഉയര്‍ന്ന ജോലിയും ജോണിക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുന്നതിനിടയാക്കി.

ഒറ്റക്ക് ജീവിച്ച മകനെ വളര്‍ത്തുന്നതിനു മേരി നയിച്ച വിശ്രമ രഹിതമായ ജീവിതം ശരീരത്തേയും മനസ്സിനേയും അല്പമെങ്കിലും തളര്‍ത്തിയിരുന്നു. ഒരുദിവസം ജോലികഴിഞ്ഞു മടങ്ങിവരുന്നതിനിടയില്‍ ഉറക്കത്തിലുണ്ടായ അപകടത്തില്‍ മേരിക്ക് സാരമായപരിക്കേറ്റു. വിദഗ്ധചികിത്സലഭിച്ചതിനാല്‍ ജീവന് രക്ഷിക്കാനായെങ്കിലും നട്ടെല്ലു തകര്‍ന്നതിനാല്‍ ശരീരത്തിന്റെ അരയ്ക്കു താഴെ പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയ മേരിയെ ശുശ്രൂഷിക്കുന്നതിന് കുറച്ചു ദിവസം മകനും മരുമകളും താല്പര്യം കാണിച്ചു.

ദിവസങ്ങള്‍ പിന്നിട്ടതോടെ മേരിക്ക്ശരിയായ ശുശ്രൂഷലഭിക്കാതെയായി. മരുമകളുടെ താല്പര്യം പരിഗണിച്ചു. ജോണിക്ക് അമ്മയെ നഴ്സിങ് ഹോമില്‍ കൊണ്ടുചെന്ന് ആക്കേണ്ടിവന്നു. ഇതിനിടയിലാണ് ജോലിയുമായി ബന്ധപ്പെട്ട് ജോണിക്ക് മറ്റൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചത്. അന്ന്മുതല്‍ നഴ്സിങ് ഹോമില്‍ ഒറ്റക്ക് കഴിയുകയാണ്. ഇപ്പോള്‍ ഇവിടെ എത്തിയിട്ട് മൂന്ന് വര്‍ഷമായി.

`അമ്മേ ഞങ്ങള്‍ ഇറങ്ങുകയാണ്’ ജോണിയുടെ ശബ്ദം കേട്ടാണ് മേരി സ്ഥലകാലബോധം വീണ്ടെടുത്തത്. മൂന്നുപേരും ഒരിക്കല്‍ കൂടി കവിളില്‍ ചുംബിച്ചു. ഏകദേശം ഒരുമണിക്കൂര്‍ നേരത്തെ സംഗമത്തിനുശേഷം യാത്ര പറഞ്ഞുപിരിയുമ്പോള്‍ കൈകളില്‍ ഉണ്ടായിരുന്ന റോസാപുഷ്പങ്ങള്‍ നോക്കി കൊണ്ട് മേരിയുടെ മനസ് മന്ത്രിച്ചു `ഇനി എന്നാണ് നമ്മള്‍ പരസ്പരം കണ്ടുമുട്ടുന്നത്? ഒരു വര്‍ഷം കൂടി, അടുത്ത മദേഴ്സ്‌ഡേ വരെ?

ജോണിക്കുട്ടി കാറില്‍ കയറി നേരെ എത്തിയതു ഭാര്യ വീട്ടിലാണ്. അവിടെ നടന്നിരുന്ന ‘മദേഴ്സ് ഡേ’ ആഘോഷങ്ങളില്‍ പങ്കെടുത്തിനുശേഷം ഡൈനിങ് ടേബിളില്‍ ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ കുടുംബസമ്മേതം ആസ്വദിക്കുമ്പോള്‍ അല്പം അകലെയല്ലാതെ നഴ്സിങ് ഹോമില്‍ ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്സിങ് ഹോം ജീവനക്കാരന്‍ ‘മദേഴ്സ് ഡേ’ ഡിന്നര്‍ നിരത്തിവെച്ചു. ഇമവെട്ടാതെ ഡിന്നര്‍ പ്ലേറ്റിലേക്ക് നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയതുപോലും അവര്‍ അറിഞ്ഞില്ല.

ഭര്‍ത്താവ് തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേറ്റിയ ആത്മ നൃര്‍വൃതിയായിരുന്നവോ ആ കണ്ണുനീരില്‍ പ്രതിഫലിച്ചിരുന്നത്? ആര്‍ക്കറിയാം?