ഹേഗിലെ രാജ്യാന്തര കോടതിയിലെ മലയാളി സാന്നിധ്യം

ഫ്രാങ്ക്ഫര്‍ട്ട്‌/ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ നല്‍കുംവരെ ഹേഗിലെ രാജ്യാന്തര കോടതിയില്‍ നടന്ന വിചാരണവേളയില്‍ മലയാളി സാന്നിധ്യം. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥ എറണാകുളം സ്വദേശി ആശ ആന്റണി ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികളില്‍ ഒരാളായി ഈ വിചാരണയില്‍ പെങ്കടുത്തു. 2012 ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍പെട്ട ആശ നെതര്‍ലന്‍ഡ്‌സ് എംബസിയില്‍ സെക്കന്‍ഡ് സെക്രട്ടറിയാണ്. വത്തിക്കാനില്‍ മദര്‍ തെരേസെയ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായും ആശ പങ്കെടുത്തിരുന്നു.

2009ല്‍ എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയശേഷമാണ് ആശ വിദേശ സര്‍വീസില്‍ പ്രവേശിക്കുന്നത്. ബ്രസീലിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു ആദ്യനിയമനം. 2016 ലാണ് നെതര്‍ലന്‍ഡ്‌സിലെ എംബസിയിലെത്തുന്നത്.

അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫീസര്‍ കെ.ടി. ആന്റണിയുടേയും പഞ്ചാബ് നാഷണല്‍ ബാങ്കിലെ റിട്ട. ഓഫിസര്‍ സുശീല ആന്റണിയുടേയും മകളാണ് ആശാ ആന്റണി. ബ്രിട്ടനില്‍ സയന്റിസ്റ്റായ റൈറ്റ് ജേക്കബാണ് ഭര്‍ത്താവ്. സഹോദരന്‍ തോമസ് ആന്റണി അമേരിക്കയില്‍ സ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഗവേഷണം നടത്തുന്നു.