ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ ആറംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഇവര്‍ സഞ്ചരിച്ച കാറില്‍ ഉണ്ടായിരുന്ന പുരുഷനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് അക്രമികള്‍ കൃത്യം നടത്തിയത്. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ജെവാറിലാണ് രാജ്യത്തെ നടുക്കിയ സംഭം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗ്രേറ്റര്‍ നോയിഡയ്ക്ക് സമീപമുള്ള ജെവാറില്‍ നിന്നും ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച പുലര്‍ച്ചെ ബുലന്ദ്ഷഹറിലേക്ക് പോയ സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ദേശീയപാതയിലൂടെ കാര്‍ നീങ്ങുന്നതിനിടെ എന്തോ വസ്തുവില്‍ വാഹനം തട്ടി. ഇതേതുടര്‍ന്ന് കാര്‍ നിര്‍ത്തിയ സംഘം പുറത്തിറങ്ങി നോക്കുന്നതിനിടെ ആയുധങ്ങളുമായി ആറംഗ സംഘം എത്തുകയായിരുന്നു.

കാറിലുണ്ടായിരുന്ന നാല് സ്ത്രീകളെ ആളൊഴിഞ്ഞ സ്ഥലത്ത് വലിച്ചുകൊണ്ടുപോയ സംഘം കൂട്ട ബലാത്സംഗം ചെയ്തു. ഇവരെ രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന 45 വയസുകാരന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ സംഘം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.