നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: കൃത്രിമമെന്ന് ഭക്ഷ്യമന്ത്രി, അരി വില 50 രൂപയ്ക്ക് മുകളിലേയ്ക്ക്‌

സംസ്ഥാനത്ത് അരിയുടേയും പച്ചക്കറികളുടേയും വിലയടക്കം കുതിച്ചു കയറുന്നു. ചില്ലറ വില്‍പനശാലകളില്‍ 50 രൂപയ്ക്ക് മുകളിലാണ് അരിയുടെ വില. ചെറിയ ഉള്ളിയുടെ വില 135 രൂപവരെ ഉയര്‍ന്നു. സവാള വില 10ല്‍ നിന്നും 15 ആയും വര്‍ധിച്ചിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കറ്റം സാധാരണക്കാരനെ ബാധിച്ചു.

ജയ, സുരേഖ തുടങ്ങിയ അരികള്‍ക്ക് ചില്ലറ വില്‍പന ശാലകളില്‍ 50ന് മുകളിലാണ് വില. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ല് ലഭ്യതയുടെ അളവ് കുറഞ്ഞതും വില ഉയര്‍ന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

എന്നാല്‍ വിലക്കയറ്റം ചില വ്യപാരികള്‍ മനഃപൂര്‍വ്വം സൃഷ്ടിക്കുകയാണെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ലീഗല്‍ മെട്രോളജി കര്‍ശനമായ പരിശോധന നടത്തിവരികയാണ് സര്‍ക്കാര്‍ ചന്തകള്‍ വഴി കുറഞ്ഞ വിലയ്ക്ക് അരിനല്‍കുമെന്നും ഭക്ഷ്യമന്ത്രി പ്രതികരിച്ചു.