മൂന്നാറില്‍ വെങ്കിട്ടരാമന്‍ വേണ്ട: സര്‍വ്വ കക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടു

മൂന്നാറില്‍ കൈക്കൊണ്ട വ്യത്യസ്ത നിലപാടുകളാല്‍ പ്രസിദ്ധനായ സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി സംഘം. യോഗത്തിന്റെ തീരുമാനങ്ങള്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് മൂന്നാറില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കത്ത് നല്‍കിയത്.

മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ 22 സെന്റ് സ്ഥലും കെട്ടിട്ടവും ഒഴിപ്പിക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്.

എസ്. രാജേന്ദ്രന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാവ് എ.കെ. മണി, സി.പി.ഐ. നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യ ന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശ്രീറാമിനെ ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് സംഘത്തിന്റെ പ്രധാന ആവശ്യം. ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ അദീല അബ്ദുള്ളയെ സ്ഥലം മാറ്റാന്‍ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.