ജയിലില്‍ മുട്ടയും റൊട്ടിയും കുറഞ്ഞത് പരാതിപ്പെട്ടു; സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ പോലീസുകാര്‍ ലാത്തി കയറ്റി കൊലപ്പെടുത്തിയതായി എഫ്‌ഐആര്‍

ഡല്‍ഹി: ബൈക്കുല വനിത ജയിലിലെ കൊലപാതകത്തിന് കാരണമായത് തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണത്തിലെ റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്തത്. മഞ്ജുള ഷത്യ ജയില്‍ അധികൃതരുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായെന്നും ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റിയെന്നുമുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചു.

പ്രഭാത ഭക്ഷണത്തില്‍ രണ്ട് മുട്ടയും അഞ്ച് റൊട്ടിയും കുറഞ്ഞതായി മഞ്ജുള ചൂണ്ടിക്കാണിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ജൂണ്‍ 23ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. നല്ല പെരുമാറ്റം മൂലം 38കാരിയായ മഞ്ജുളയ്ക്ക് ബാരക്കിന്റെ വാര്‍ഡനായി ചുമതല നല്‍കിയിരുന്നു. റേഷന്‍ കുറഞ്ഞതിനേക്കുറിച്ച് പരാതി നല്‍കിയതിന് ശേഷം മഞ്ജുളയെ ജയില്‍ ഓഫീസര്‍ മനീഷ പൊഖാര്‍കര്‍ തന്റെ സ്വകാര്യ മുറിയിലേക്ക് വിളിപ്പിച്ചതായി സാക്ഷിമൊഴികള്‍ ഉണ്ട്. മുറിയില്‍ നിന്ന് മഞ്ജുളയുടെ കരച്ചില്‍ കേട്ടെന്നും സാക്ഷിമൊഴിയില്‍ പറയുന്നുണ്ട്.

തിരിച്ച് ബാരക്കിലെത്തിയ മഞ്ജുള വേദനകൊണ്ട് പുളയുകയായിരുന്നു. കുറച്ച് കഴിഞ്ഞ് സെല്ലിലേക്ക് പോലീസുകാരെത്തുകയും മഞ്ജുളയെ നഗ്‌നയാക്കി വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. മഞ്ജുളയുടെ ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റി.ബിന്ദു നായ്കഡെ, വസീമ ഷെയ്ഖ്, ശീതള്‍ ഷെഗോണ്‍കര്‍, സുരേഖ ഗുല്‍വെ, ആരതി ഷിംഗ്‌നെ എന്നിവരാണ് കൃത്യം നടത്തിയതെന്നും സാക്ഷികള്‍ പറഞ്ഞു.

സംഭവത്തില്‍ ആറു പോലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഞ്ജുള ചികിത്സയിലിരിക്കെ മരിച്ചു. മഞ്ജുളയുടെ ശരീരത്തില്‍ 13ഓളം ഇടങ്ങളില്‍ പരുക്കേറ്റിരുന്നെന്നും ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ചെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് ജയിലില്‍ കലാപമുണ്ടായിരുന്നു.