ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേയ്ക്ക്; നാദിര്‍ഷയുടേയും ദിലീപിന്റേയും മൊഴി രേഖപ്പെടുത്തുന്നത് വെവ്വേറെ മുറികളില്‍

നടന്‍ ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. ഏകദേശം മൂന്നരമണിക്കൂറോളമായി ഇരുവരേയും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട്. ഇരുവരെയും വെവ്വേറെ മുറികളിലായിട്ടാണ് ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

മാധ്യമവിചാരണയ്ക്ക് താന്‍ നിന്നുതരില്ലെന്നായിരുന്നു മൊഴി നല്‍കാന്‍ പോകുന്നതിന് മുന്നോടിയായി ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിലാണ് പൊലീസ് മൊഴിയെടുക്കുന്നത് എന്നാണ് ദിലീപ് അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ ആ പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തുന്നത് എന്നുമാണ് പോലീസ് രവൃത്തങ്ങളില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ചലച്ചിത്ര താരസംഘടനയായ ‘അമ്മ’ ഇന്ന് യോഗം ചേരാനിരിക്കുകയാണ്. ദിലീപ് നല്‍കിയ പരാതിയോടൊപ്പം സുനില്‍കുമാറിന്റെ മൊഴിയിലെ കാര്യങ്ങളും പൊലീസ് ദിലീപിനോട് ചോദിച്ചറിയും.