മാര്‍പ്പാപ്പയുടെ ഉപദേശകനെതിരെ പീഡനക്കേസ് ; ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ എന്ന് പോലീസ്

റോം : മാര്‍പാപ്പയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെയാണ് പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഢിപ്പിച്ചതിന് ഓസ്ട്രേലിയയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുരുതരമായ പീഢന ആരോപണങ്ങള്‍ ഉന്നയിച്ച് കര്‍ദിനാളിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത വിക്ടോറിയ സ്‌റ്റേറ്റ് പോലീസ് പറയുന്നത്. ജൂലൈ 18 ന് മെല്‍ബണ്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് തന്നെ പെല്ലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൗരോഹിത്യം സ്വീകരിക്കുന്നതിന് മുമ്പുമുതല്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഢത്തിനിരയാക്കിയിരുന്നതായും പൗരോഹിത്യം സ്വീകരിച്ചതിന് ശേഷം ഇത്തരം പ്രവൃത്തി തുടര്‍ന്നിരുന്നുവെന്നുമാണ് അന്ന് ആരോപണങ്ങള്‍ ഉണ്ടായത്. വിഷയത്തില്‍ കര്‍ദിനാളിനെതിരെ ഓസ്‌ട്രേലിയയിലെ റോയല്‍ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നതുമാണ്. ഈ ആരോപപണങ്ങള്‍ അന്വേഷിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ നിഷേധിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയയിലെത്തി അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും സിഡ്‌നി കത്തോലിക്ക അതിരൂപത പത്രക്കുറിപ്പില്‍ അറിയിച്ചു. 70 വയസുള്ള കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ഓസ്‌ട്രേലിയയിലെ പ്രമുഖ കത്തോലിക്കാ ബിഷപ്പാണ്. വത്തിക്കാനിലെ ഉന്നത കേന്ദ്രങ്ങളില്‍ ഒരാള്‍കൂടിയാണ് ജോര്‍ജ് പെല്‍.