ചോദ്യം ചെയ്യല്‍ : ഉദ്വേഗജനകമായ 13 മണിക്കുറില്‍ സംഭവിച്ചത് ഇങ്ങനെയൊക്കെ..

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നതോടെ രൂപപ്പെട്ട സംഭവവികാസങ്ങള്‍ക്ക് അയവു വന്നത് ഇന്നു പുലര്‍ച്ചയോടെ.

സംഭവങ്ങള്‍ ഇങ്ങനെ.

ബുധനാഴ്ച ഉച്ചയോടെ ആലുവയിലെ വീട്ടില്‍ നിന്ന് ദിലീപ് പോലീസ് ക്ലബിലേക്കു പുറപ്പെടുന്നു. നാടകീയ സംഭവങ്ങളുടെ തുടക്കം.

മൊഴി കൊടുക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട്, മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കില്ലെന്നും പറയാനുള്ളതെല്ലാം പോലീസിനോട് പറയുമെന്നും പറഞ്ഞ് ദിലീപ് പോകുന്നു.

12.30ന് ആലുവയിലെ പോലീസ് ക്ലബിലേക്കു ദിലീപ് എത്തിയതിനു തൊട്ടുപിന്നാലെ നാദിര്‍ഷയും എത്തുന്നു.

തത്സമയം വാര്‍ത്തകളെത്തിക്കാന്‍ വിവിധ ചാനല്‍ വാഹനങ്ങള്‍ പുറത്തെ റോഡില്‍ നിറയുന്നു അറുപതോളം മാധ്യമപ്രവര്‍ത്തകര്‍. ആരെയും കോന്പൗണ്ടില്‍ കയറ്റില്ലെന്ന് പോലീസ്, പിന്നീട് അനുവാദം നല്‍കുന്നു.

ആദ്യ മണിക്കൂറില്‍ അകത്തുനിന്ന് ഒരു വിവരവും പുറത്തുവന്നില്ല. ഇതിനിടെ പുറത്തുനിന്നു ഭക്ഷണമെത്തിച്ചതോടെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉടനെ തീരില്ലെന്നു വ്യക്തം. ഭക്ഷണത്തിനായി അല്പം ഇടവേളയും നല്‍കി.

ഉച്ചയ്ക്കു രണ്ടേമുക്കാലോടെ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പോലീസ് ക്ലബിനു പുറത്തേക്ക്. ചോദ്യം ചെയ്യല്‍ തീര്‍ന്നതായി കരുതി മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വളഞ്ഞെങ്കിലും ആര്‍ക്കും പിടികൊടുക്കാതെ അദ്ദേഹം വാഹനത്തില്‍ കയറി പുറത്തേക്കു പോയി.

കാത്തിരിപ്പ് പിന്നെയും നീണ്ടു. ഇതിനിടെ പോലീസ് വാഹനങ്ങള്‍ വന്നും പോയുമിരുന്നു. ഓരോ വാഹനവും വന്നപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കി. നാലരയോടെ റൂറല്‍ എസ്.പി. തിരിച്ചെത്തിയെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല.

ഇതിനിടെ വാര്‍ത്തയറിഞ്ഞും ചാനല്‍ വാഹനങ്ങളുടെ തിരക്കുകണ്ടും പോലീസ് ക്ലബിന്റെ ഗേറ്റിനു പുറത്ത് ജനാവലി. ആരെയും ഉള്ളിലേക്കു കടത്താതെ പോലീസ്.

രാത്രി ഏഴിന് ക്രൗണ്‍ പ്ലാസയില്‍ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം നടക്കുന്നതിനാല്‍, ട്രഷററായ ദിലീപ് അതിനു മുന്പ് എന്തായാലും ഇറങ്ങുമെന്ന കണക്കുകൂട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നു.

ദിലീപ് എത്തുമെന്ന പ്രതീക്ഷയില്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗവും നീട്ടിവച്ചു. പിന്നീട് രണ്ടര മണിക്കൂറോളം നീണ്ടുനിന്ന എക്‌സിക്യൂട്ടിവ് യോഗം അവസാനിച്ചപ്പോഴും ദിലീപ് പോലീസ് ക്ലബില്‍ തന്നെ.

സമയം വൈകുന്നതിനനുസരിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതിന് ആക്കംകൂട്ടി അര്‍ധരാത്രി 12.15 ഓടെ നടന്‍ സിദ്ദിഖും നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദും പോലീസ് ക്ലബിലെത്തുന്നു.

പിന്നീട് 1.10ന് ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ പുറത്തേയ്‌ക്കെത്തിയതോടെയാണു കാത്തിരിപ്പിന് വിരാമമാകുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം നല്‍കിയശേഷം ദിലീപ് കാറില്‍ കയറി യാത്ര തിരിച്ചു.