പനിച്ചുവിറച്ച് കേരളം ; രോഗികളെ കൊള്ളയടിച്ച് സ്വകാര്യ ലാബുകള്‍ ; നോക്കുകുത്തിയായി സര്‍ക്കാര്‍

പനിമരണം തുടര്‍കഥയായ കേരളത്തില്‍ അവസരം മുതലാക്കി രോഗികളെ കൊള്ളയടിച്ച് സ്വകാര്യ ലാബുകള്‍. ഡെങ്കിപനിയുണ്ടോയെന്ന് അറിയാന്‍ രക്തത്തിലെ എന്‍.എസ്.ഐ പ്ലേറ്റ്‌ലെറ്റിന്‍റെ എണ്ണം ഇ.എസ്.ആര്‍ എന്നിവ പരിശോധിക്കാനാണ് സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുക. ഇത് പരിശോധിക്കുവാന്‍ വേണ്ടി സ്വകാര്യലാബുകളെ സമീപിക്കുന്നവരാണ് കൊള്ളയടിക്ക് ഇരയാകുന്നത്. ഒരേ പരിശോധനയ്ക്ക് തന്നെ വിവിധ ലാബുകള്‍ ഈടാക്കുന്നത് വ്യത്യസ്ത നിരക്കാണ്. ഡെങ്കിപ്പനി പരിശോധനയ്ക്ക് 1000 രൂപ വരെ ഈടാക്കുന്ന ലാബുകളും ഉണ്ട്. ചെറിയ ലാബ് എങ്കില്‍ തുക കുറവായിരിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. 660 മുതല്‍ 1000 രൂപവരെയാണ് ഒരേ പരിശോധനയ്ക്ക് വിവിധ സ്വകാര്യലാബുകള്‍ ഈടാക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് ഞങ്ങളുടെ റേറ്റ് ഇതാണെന്നാണ് ലാബുകളുടെ മറുപടി. നിരക്ക് ഏകീകരിക്കാന്‍ നടപടി ഇല്ലാത്തതാണ് ലാബുകളുടെ ഈ പകല്‍ കൊള്ളയ്ക്ക് കാരണം. ഇത് അവസാനിപ്പിക്കാന്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ആശുപത്രിവികസനസമിതിയുടെ ലാബില്‍ 370, ആരോഗ്യവകുപ്പിന്റെ എ.സി.ആര്‍ ലാബില്‍ 500 രൂപയും ഈടാക്കുമ്പോഴാണ് സ്വകാര്യലാബുകളുടെ കൊള്ള. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ താങ്ങാവുന്നതിലും അധികമാണ് രോഗികളുടെ എണ്ണം. അതേസമയം മിക്ക ഇടങ്ങളിലും ആവശ്യത്തിനു സൌകര്യവും ജീവനക്കരുമില്ലാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് സ്വകാര്യ ലാബുകള്‍ക്ക് കൊള്ളയടി എളുപ്പമാക്കിയിട്ടുണ്ട്.