ഗുജറാത്തിലെ ഗാന്ധി മ്യൂസിയത്തില്‍ ഗാന്ധിയെ കൊന്നത് ഏതോ ഒരു വ്യക്തി എന്ന് പരാമര്‍ശം ; ഗോഡ്‌സെയുടെ പേര് ഒരിടത്തും ഇല്ല

ഗാന്ധിനഗര്‍ : മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ വെള്ളം ചേര്‍ത്ത് ഗുജറാത്ത് സര്‍ക്കാര്‍. ഗാന്ധിജിയുടെ പേരിലുള്ള മ്യൂസ്യത്തില്‍ തന്നെ ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ ആണെന്ന സത്യം മറച്ചുവെച്ച് ചരിത്രം വളച്ചൊടിക്കുകയാണ് മ്യൂസിയം അധികൃതര്‍. ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ മ്യൂസിയമാണ് ദണ്ഡി കുതിരിലേത് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയമാണ് ഇത്. 4ഡി വിര്‍ച്വല്‍ റിയാലിറ്റി, ലേസര്‍ ഷോ, ത്രിഡി ഹോളോഗ്രാഫി, എല്‍ഇഡി ഫ്‌ളോര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് മഹാത്മാ ഗാന്ധി എന്ന നിലയിലേക്ക് ഗാന്ധിജിയുടെ വളര്‍ച്ച വിശദികരിക്കുന്നതാണ് മ്യൂസിയത്തിലെ പ്രധാന ഭാഗം.

ഗാന്ധി കൊല്ലപ്പെട്ട 1948 ജനുവരി 30 ലെ സംഭവം വിശദീകരിക്കുന്നതില്‍ ഗോഡ്‌സെ ഗാന്ധിജിക്ക് നേരെ നിറയൊഴിച്ചു എന്ന് പറയുന്നതിന് പകരം ഒരാള്‍ ഗാന്ധിക്ക് മുന്നിലെത്തി കാലില്‍ തൊട്ട് നമസ്‌കരിച്ചതിന് ശേഷം നിറയൊഴിച്ചു എന്നാണ് ശബ്ദരേഖയില്‍ വിശദികരിക്കുന്നത്. കൊലയാളിയെ ‘ഒരാള്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം ഗാന്ധിവധം ഇപ്പോഴും ഗവേഷണ വിഷയമാണെന്ന് മ്യൂസിയം ഡറക്ടര്‍ എംഎച്ച് ബഡ്ഗയുടെ അഭിപ്രായപ്പെട്ടു. ഗോഡ്സെയുടെ പേര് പരാമര്‍ശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മ്യൂസിയത്തിന്റെ പുതിയ നീക്കം ചരിത്രം വളച്ചൊടിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഗോഡ്സെയുടെ പേര് ചരിത്രത്തില്‍ നിന്ന് ഒഴിവാക്കി പകരം ഭാവിയില്‍ ഒരാള്‍ ഗാന്ധിജിയെ വധിച്ചുവെന്നും അയാളെ പിന്നീട് തൂക്കിലേറ്റിയെന്ന് വായിക്കപ്പെടാന്‍ ഇത് കാരണമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗാന്ധിയുടെ ജീവിതത്തില്‍ ഗോഡ്സെയ്ക്ക് പ്രധാന പങ്കുണ്ടെന്ന ആരോപണവുമായി കോണ്‍്ഗ്രസ് രംഗത്തെത്തി. ഗോഡ്സെയുടെ പേര് ഒഴിവാക്കിയത് മനപ്പൂര്‍വമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പേര് ഒഴിവാക്കിയതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ്, വിഷയത്തില്‍ രാജ്യത്തെ ജനങ്ങളോട് അധികൃതര്‍ മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.