വിമാനാപകടം: സൈന്യം വീട്ടിലെത്തിച്ചത് കാലി ശവപ്പെട്ടി, സൈനികന്റെ മൃതദേഹമില്ല, മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍
അസമിലെ തേസ്പൂരില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. മകന്റെ മൃതദേഹമെന്നമട്ടില്‍ വ്യോമസേന കൊണ്ടുവന്നത് ഒഴിഞ്ഞ ശവപ്പെട്ടിയായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി. മതിയായ തെരച്ചിലുകള്‍ നടത്തിയിട്ടും പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നാണ് ഇതില്‍ സൈന്യം വിശദീരണം നല്‍കിയത്.
എന്നാല്‍ യാതൊരു കേട്പാടും ഇല്ലാതെ പേഴ്‌സ് ലഭിച്ചതിനാല്‍ സൈന്യത്തിന്റെ വിശദീകരണത്തില്‍ നിഗൂഢതയുണ്ടെന്ന് അച്ചുദേവിന്റെ അച്ഛന്‍ വി.പി. സഹദേവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അച്ചുദേവിന്റെ മരണത്തിലെ ദൂരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. എ. സമ്പത്ത് എം.പി. വഴിയാണ് ഇരുവരും പരാതി നല്‍കിയത്. അച്ചുദേവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. അപകടം നടന്ന് ആദ്യമണിക്കൂറുകളില്‍ പ്രതികൂല കാലാവസ്ഥയെന്നുപറഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നില്ല. അച്ചുദേവിന്റെ ഭൗതികാവശിഷ്ടമെന്ന നിലയില്‍ വീട്ടിലേക്കയച്ചത് പ്രതീകാത്മകമായി കാലി ശവപ്പെട്ടിയായിരുന്നു. വിമാനത്തിലെ രണ്ടു വൈമാനികരുടെയും ശരീരഭാഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് വ്യോമസേനാ നല്‍കിയ വിശദീകരണമെന്നും ഇവര്‍ പറയുന്നു.
അച്ചുദേവിന്റെ പേഴ്‌സിന്റെ ഒരു ഭാഗവും ഹരിയാന സ്വദേശിയായ സഹവൈമാനികന്റെ ഷൂവിന്റെ ഒരു ഭാഗവും ലഭിച്ചെന്നും ബാക്കിയെല്ലാം കത്തിക്കരിഞ്ഞെന്നുമാണ് വ്യോമസേമന അറിയിച്ചത്. വൈമാനികര്‍ അവസാനമായി കണ്‍ട്രോള്‍ റൂമുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നും സത്യാവസ്ഥ കണ്ടെത്താന്‍ ഉപഗ്രഹസഹായത്തോടെ തിരച്ചില്‍ തുടരണമെന്നും മാതാപിതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
ഇപ്പോഴും ഏതെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് അച്ചുദേവുണ്ടോ, അതോ ഏതെങ്കിലും അപകടത്തില്‍ പെട്ടിരിക്കുകയാണോ എന്ന കാര്യം ഉറപ്പില്ല. അല്ലെങ്കില്‍ മൃതദേഹം കിട്ടണം. അതെവിടെ എന്നുള്ളത് കണ്ടുപിടിക്കണം.മൃതദേഹം കിട്ടാത്തിടത്തോളം കാലം അച്ചുദേവ് ജീവനോടെയിരിക്കുന്നു എന്ന തന്നെയാണ് ഞാന്‍ കരുതുന്നത്. (പിതാവിന്റെ വാക്കുകള്‍)
മെയ് 23ന് സുഖോയ് 30 വിമാനത്തിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാര്‍ അപകടത്തില്‍പ്പെട്ടത്.