മണിപ്പൂരി സമരനായികയ്ക്ക് മാംഗല്യം; വിവാഹം നടന്നത് കൊടൈക്കനാലില്‍ വെച്ച്‌

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. ഗോവയില്‍ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍വച്ച് ലളിതമായ ചടങ്ങില്‍ ബുധനാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

നേരത്തേ, പതിനാറ് വര്‍ഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശര്‍മിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയിരുന്നത്. പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എന്ന പുതുപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയാണ്. വൈകാതെ കേരളത്തിലുമെത്തിയ ഇറോം ശര്‍മിളയ്ക്ക് പലയിടങ്ങളിലും വലിയ സ്വീകരണങ്ങളായിരുന്നു ലഭിച്ചത്.