പുലിവാല്‍ പിടിച്ച് കോവളം എംഎല്‍എ എം. വിന്‍സെന്റ്: വീട്ടമ്മയുടെ ഫോണ്‍രേഖ പുറത്ത്; ഞാന്‍ വിചാരിച്ചാല്‍ എംഎല്‍എ സ്ഥാനം തറയില്‍ കിടക്കുമെന്നും വീട്ടമ്മ

തിരുവനന്തപുരം: കോവളത്തുനിന്നുള്ള എം.എല്‍.എ എം.വിന്‍സെന്റിനെതിരായി വീട്ടമ്മയുടെ ഫോണ്‍ സംഭാഷണം പുറത്ത്. വിന്‍സെന്റ് വീട്ടിലെത്തി ചതിക്കുകയായിരുന്നെന്നും വീട്ടമ്മ പറയുന്ന സംഭാഷണമാണ് പുറത്തായത്.

തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റാരുടെയും സഹായമന്വേഷിച്ച് പോകരുതെന്നും സഹോദരനോടുള്ള സംഭാഷണത്തില്‍ പറയുന്നുണ്ട്. തന്നോട് സംസാരിച്ച കാര്യം ശരിയാണെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയില്‍ നിന്ന് ഇനിയൊരാള്‍ക്കും ഇത്തരം അനുഭവമുണ്ടാകരുതെന്നും ഫോണ്‍ സംഭാഷണം ശരിവച്ച് സഹോദരന്‍ പ്രതികരിച്ചു.

ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ:

‘എന്നെ അവന്‍ ചതിച്ചതാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മറ്റാരുടെയും സഹായമന്വേഷിച്ച് പോകരുത്. ഒരാളെങ്കിലും അറിഞ്ഞിരിക്കണമെന്നതിനാലാണ് നിന്നോടു പറയുന്നത്. അപ്പനുള്‍പ്പെടെ മറ്റാരും ഇക്കാര്യം അറിയരുത്. തന്ത്രപരമായി എന്നെ ചതിച്ച ശേഷം അവന്‍ ഗാന്ധിയെപ്പോലെ നടക്കുകയാണ്. അവന്റെ സഹായം എനിക്കു വേണ്ട. വീട്ടിലും കടയിലും വന്ന് അവനെന്നെ ചതിച്ചു. അപ്പനോ മറ്റാരെങ്കിലുമോ അറിഞ്ഞാല്‍ പരസ്യമായി അവനെ വെട്ടും. കടയിലിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വലിയ ടെന്‍ഷനുണ്ട്. അവന്‍ ചതിയനാണ്. ഞാന്‍ വിചാരിച്ചാല്‍ എം.എല്‍.എ സ്ഥാനം തറയില്‍ കിടക്കും.’

അതേസമയം സഹോദരിയുമായും വിന്‍സെന്റുമായുമുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും വീട്ടമ്മയുടെ സഹോദരന്‍ പറഞ്ഞു. ഇതിനിടയില്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധനയ്ക്കുള്ള നടപടി നെയ്യാറ്റിന്‍കരയില്‍ നടക്കുകയാണ്.

പരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായാല്‍ അറസ്റ്റുള്‍പ്പെടെ നടപടിയുണ്ടാകും. ഇന്നലെ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ സംഘം, എം.എല്‍.എയെ ചോദ്യം ചെയ്യാനായി സ്പീക്കറുടെ അനുമതി തേടും.