മെഡിക്കല്‍ കോളേജ് കോഴ വിവാദം; ദേശീയ നേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ ബിജെപി

മെഡിക്കല്‍ കോളേജിനായി കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ 5.6 കോടി രൂപ കോഴവാങ്ങിയെന്ന സംഭവത്തില്‍ കേന്ദ്രനേതാക്കളുടെ പങ്കും അന്വേഷിക്കാന്‍ ബി.ജെ.പി. നീക്കം.

ഇതുസംബന്ധിച്ച് രാജസ്ഥാനില്‍വച്ച് ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് അടക്കമുള്ള ഉന്നത നേതാക്കളുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചര്‍ച്ച നടത്തി. ഡല്‍ഹയിലെത്തിയതിനുശേഷം കേരളത്തിന്റെ ചുമതലയുള്ള നേതാക്കളുമായി തുടര്‍ചര്‍ച്ച നടത്തും.

അഴിമതി കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിരീക്ഷണം. കോഴ വിവാദമായതോടെ പാര്‍ട്ടിക്കുണ്ടായ കളങ്കം തീര്‍ക്കാനുള്ള നടപടികളെടുക്കാനാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം. മെഡിക്കല്‍ കോളേജ് കോഴ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയ സംഭവത്തില്‍ വി.മുരളീധരന്‍ പക്ഷത്തിനെതിരെ അച്ചടക്കനടപടി അനിവാര്യമാണെന്ന നിലപാടിലാണു ബി.ജെ.പി. കേന്ദ്രനേതൃത്വവും ആര്‍.എസ്.എസും.

മുരളീധരന്‍ പക്ഷക്കാരനായ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചില മാധ്യമ ഓഫിസുകളില്‍ നേരിട്ട് എത്തിച്ചതെന്നു ബി.ജെ.പി. കേന്ദ്രനേതൃത്വത്തിനു പരാതി ലഭിച്ചിട്ടുണ്ട്.