ബലപ്രയോഗത്തിലൂടെ നഖം, തലമുടി, രക്തം എന്നിവ പരിശോധനയ്ക്കായി എടുക്കരുതെന്ന് നടി ചാര്‍മി

ഹൈദരാബാദ്: തന്റെ കരിയറും ഭാവിയും തകര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് നടി ചാര്‍മി കൗര്‍. മയക്കുമരുന്ന് കേസിലേക്ക് പേര് വലിച്ചിഴയ്ക്കുന്നത് തന്നെ ഇല്ലാതാക്കാനാണെന്ന് നടി പ്രതികരിച്ചു. ചോദ്യം ചെയ്യലിനായി തെലുങ്കാന എക്സൈസ് വകുപ്പിന് മുന്നില്‍ ഹാജരാകാന്‍ നടിക്ക് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ചാര്‍മി ഇങ്ങനെ പ്രതികരിച്ചത്.

ബലപ്രയോഗത്തിലൂടെ തന്റെ നഖം, തലമുടി, രക്തം എന്നിവ പരിശോധനയ്ക്കായി എടുക്കരുതെന്നും ചാര്‍മി ആവശ്യപ്പെട്ടു. തനിക്ക് മയക്കുമരുന്ന് കേസുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അവിവാഹിതയായ ഒരു യുവതിയാണ്. ഈ കേസ് എന്റെ ഭാവിയേയും കരിയറിനേയും എങ്ങനെ ബാധിക്കുമെന്ന് അറിയാം. മനപ്പൂര്‍വ്വം എന്റെ ജീവിതം തകര്‍ക്കാനുള്ള ഗൂഡാലോചനയാണിതെന്നും ചാര്‍മി പറഞ്ഞു.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നറിഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ രവി തേജയുള്‍പ്പെടെ തെലുങ്ക് സിനിമ രംഗത്ത് പ്രശസ്തരായ 15 താരങ്ങള്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാന്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ്. ഇവരില്‍ പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു.

സിനിമ താരങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നതെന്ന് ചാര്‍മിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതോടെയാണ് ഇങ്ങനെ സാമ്പിള്‍ ശേഖരിക്കരുതെന്ന ആവശ്യവുമായി ചാര്‍മി കോടതിയില്‍ എത്തിയത്.