കേരളാ പോലീസിന്‍റെ കണ്മുന്‍പില്‍ വെച്ച് മോഷ്ട്ടാക്കള്‍ കവര്‍ന്നത് 20 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ ; സംഭവം തിരുവനന്തപുരത്ത് (വീഡിയോ)

തിരുവനന്തപുരത്ത് മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച. തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജിലുള്ള മൊബൈല്‍ ഷോപ്പിലാണ് കവര്‍ച്ച നടന്നത്. 16,66000 രൂപ മൂല്യമുള്ള മൊബൈല്‍ ഫോണുകളും 1,91000 രൂപയുമാണ് മോഷണം പോയത്. വ്യാഴാഴ്ച അതിരാവിലെയാണ് മോഷണം നടന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ അന്തര്‍ സംസ്ഥാന സംഘമാണ് എന്ന് പോലീസ് പറയുന്നു. ഏഴംഗ സംഘമാണ് മോഷണം നടത്തിയത്. ഒരാഴ്ചയായി കേരളത്തില്‍ പലയിടത്തും മൊബൈല്‍ കടകളില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഇതേ സംഘമാണെന്നാണ് പോലീസ് കരുതുന്നത്. എറണാകുളം , കൊല്ലം എന്നിവിടങ്ങളില്‍ സമാനരീതിയിലുള്ള മോഷണങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ അരങ്ങേറിയിരുന്നു. എന്നാല്‍ പോലീസിന്റെ കണ്മുന്‍പിലാണ് മോഷണം അരങ്ങേറിയത് എന്ന് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കാരണം ഓവര്‍ ബ്രിഡ്ജിനടുത്തുള്ള സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുന്ന മോഷ്ടാക്കള്‍ക്ക് സമീപത്തുകൂടി പോലീസ് ജീപ്പ് കടന്നുപോകുന്നതു ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കും. അസമയത്ത് ഇത്രയും പേര്‍ അവിടെ കൂടി നിന്നിട്ട് പോലീസുകാര്‍ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല എന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിക്കഴിഞ്ഞു. കാരണം സംഘത്തിന്‍റെ മോഷണപരമ്പര ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‍ കേരളത്തിലാകമാനം പോലീസിന് ഇതിനെ പറ്റി ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ കണ്മുന്‍പില്‍ കണ്ടിട്ടും പോലീസിന് കുറ്റവാളികളെ തിരിച്ചറിയാനോ , കൂട്ടം കൂടി നില്‍ക്കുന്നതിനെ പറ്റി തിരക്കുവാനോ സാധിച്ചില്ല. മോട്ടി ഹരി എന്ന അന്തര്‍സംസ്ഥാന മോഷ്ടാവിന്റെ സംഘമാണ് പിന്നിലെന്നാണ് പോലീസ് കരുതുന്നു. കവര്‍ന്ന ഫോണുകള്‍ നേപ്പാളിലേക്ക് കടത്തുകയാണ് സംഘത്തിന്റെ രീതി. ഇന്ത്യയ്ക്ക് പുറത്തുകടത്തുന്നതിനാല്‍ ഐ.എം.ഇ.ഐ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനാകില്ലെന്നും പോലീസ് സമ്മതിക്കുന്നു. സാംസങ്, ഓപ്പോ എന്നീ ഫോണുകള്‍ മാത്രമായാണ് എടുത്തത്. പായ്ക്കറ്റ് പൊളിച്ച ശേഷം കവറുകള്‍ ഉപേക്ഷിച്ച നിലയിലാണ്.