വിശ്വാസം തേടി നിതീഷ്; ബിഹാര്‍ ആടിയുലയുമോ?.. ശരദ് യാദവിന്റേയും സംഘത്തിന്റേയും നീക്കം നിര്‍ണ്ണായകം

നിതീഷ് കുമാര്‍ ഇന്ന് ബിഹാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും.11 മണിക്കാണ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ്. ആര്‍.ജെ.ഡിയേയും കോണ്‍ഗ്രസിനേയും വഞ്ചിച്ച് മഹാസഖ്യം തകര്‍ത്ത് ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നാണ് നിതീഷ് വീണ്ചും മുഖ്യമനവ്ത്രി ആയത്. ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന നിതീഷിന്റെ നടപടിയില്‍ കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ളില്‍ ഉള്ളത് വിശ്വാസ വോട്ടെടുപ്പിനെ പ്രസക്തമാക്കുന്നു.

കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ഒപ്പം നിന്നപ്പോഴുള്ള മികച്ച ഭൂരിപക്ഷം ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുമ്പോള്‍ ഇല്ലെന്നിരിക്കെ 243 അംഗ നിയമസഭയില്‍ 122 എന്ന കേവല ഭൂരിപക്ഷം ഉറപ്പിക്കാന്‍ നിതീഷ് കുമാറിന് വിയര്‍ക്കേണ്ടി വരും. ബി.ജെ.പിക്കും ജെ.ഡി.യുവിനും കൂടെ 129 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലുള്ള അതൃപ്തി വോട്ടായി പുറത്തുപോവുകയാണെങ്കില്‍ നിതീഷിന് അത് വിലങ്ങു തടിയാകും.

അപ്രതീക്ഷിതമായി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്കകം മറുചേരിയില്‍ ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായ നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചനയില്‍ ജെ.ഡി.യുവില്‍ കടുത്ത ഭിന്നതയുണ്ട്. തന്നെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗവും ജെ.ഡി.യും ദേശീയ അധ്യക്ഷന്‍ ഇന്നലെ ഡല്‍ഹില്‍ വിളിച്ചു ചേര്‍ത്തിരുന്നു.

ഡല്‍ഹിയിലെത്തിയ യാദവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ യാദവ് കടുത്ത നടപടിക്കൊരുങ്ങുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. നിയമസഭയില്‍ 11ഓളം വരുന്ന എം.എല്‍.എമാരും ശരദ് യാദവിനൊപ്പമുള്ള മറ്റ് എം.എല്‍.എമാരും എന്ത് നീക്കമാണ് നടത്തുക എന്നതാണ് ശ്രദ്ധേയം.