ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി പോലീസ്

തിരുവനന്തപുരത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാജേഷ് കൊല്ലപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നു പോലീസ് മുന്നറിയിപ്പു നല്‍കി.

സമൂഹമാധ്യമങ്ങളിലെ ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണ്. രാജേഷിന്റെ കൊലപാതക ദൃശ്യങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോയും സന്ദേശങ്ങളും വ്യാജമാണെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.

ശനി രാത്രി ഒന്‍പതു മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും കാലിനും മറ്റുമായി പതിനഞ്ചോളം വെട്ടുകളുമേറ്റ നിലയിലുമാണ് രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പിന്നീടു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേസമയം, സംഘര്‍ഷാവസ്ഥ തുടരുന്ന തിരുവനന്തപുരത്ത് മൂന്നു ദിവസത്തേക്കുകൂടി പ്രകടനങ്ങള്‍ തടഞ്ഞു. കേരള പൊലീസ് ആക്ട് പ്രകാരമാണു നടപടി.