പാചക വാതകത്തിന് മാസം തോറും നാലു രൂപ കൂട്ടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീരുമാനം

സബ്‌സിഡി ഉള്ള പാചകവാതക സിലിണ്ടറിന്റെ വില പ്രതിമാസം നാലു രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. അടുത്ത വര്‍ഷം മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു നാലുരൂപ വച്ച് കൂട്ടാനാണ് കേന്ദ്ര തീരുമാനം. മാസാമാസം നാലു രൂപ വീതം വര്‍ധിപ്പിക്കുന്നതിലൂടെ, 2018 മാര്‍ച്ചോടെ സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് നടപടിയെന്ന് ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതിത്തയ്യാറാക്കി നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.

സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. 14.2 കിലോ സിലിണ്ടര്‍ പരമാവധി 12 എണ്ണം വരെയാണ് ഓരോ വീട്ടിലും സബ്‌സിഡി നിരക്കില്‍ ലഭിക്കുക.

പൊതു മേഖലാ എണ്ണകമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം മെയ് മുപ്പതിന് തന്നെ കേന്ദ്രം നല്‍കിയിരുന്നു. ഈ നിര്‍ദേശം നല്‍കിയതിന് ശേഷം പാചക വാതക സിലിണ്ടറിന് 32 രൂപ വര്‍ധിപ്പിച്ചിരുന്നു.