ഗോരഖ്പുരില്‍ ചൂലെടുത്ത് യോഗി ആദിത്യ നാഥ്, രാഹുലിനു പരിഹാസവും, മുന്‍ സര്‍ക്കാരിന് വിമര്‍ശനവും

ഗോരഖ്പുര്‍: ഗോരഖ്പുര്‍ ആശുപത്രിയില്‍ ഉണ്ടായ ദുരന്തം യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ വവിമര്‍ശന സ്വരമുയര്‍ത്തുമ്പോള്‍, പ്രതിഷേധം തണുപ്പിക്കാന്‍ ശുചീകരണത്തിന് നേരിട്ടിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി.

സംസ്ഥാനത്ത് 20 മുതല്‍ 25 വരെ സംഘടിപ്പിക്കുന്ന ‘സ്വച്ഛ് ഉത്തര്‍പ്രദേശ്’ എന്ന ശുചിത്വ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ആദിത്യനാഥ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ഒരു യുവരാജാവുണ്ട്. അദ്ദേഹത്തിന് സ്വച്ഛ് അഭിയാന്റെ പ്രാധാന്യം മനസിലാവില്ലെന്നും യോഗി പറഞ്ഞു. ഗോരഖ്പുര്‍ സന്ദര്‍ശിക്കാനുളള രാഹുലിന്റെ നീക്കത്തെയും യോഗി പരിഹസിച്ചു. ഗോരഖ്പുര്‍ വിനോദസഞ്ചാര കേന്ദ്രമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക ജ്വരത്തിന് ചികില്‍സയിലായിരുന്ന നൂറ്റിയഞ്ചോളം കുഞ്ഞുങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ മരിച്ചത്. ഇത്തരത്തില്‍ വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് ശുചിത്വ പ്രചാരണവുമായി മുഖ്യമന്ത്രിയെത്തിയത്. മസ്തിഷ്‌ക ജ്വരത്തിനെതിരായ ശക്തമായ നടപടകളുമായി ഞാന്‍ മുന്നോട്ടു പോവുകയാണ്. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. അതിന് ആദ്യം വേണ്ടത് ശുചിത്വമാണ്. ശുചിത്വമില്ലായ്മയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമെന്നുമാണ് പിഞ്ചു കുഞ്ഞുങ്ങളുടെ മരണത്തിനെപ്പറ്റിയുള്ള മുഖ്യ മന്ത്രിയുടെ നിലപാട്.

അസുഖംമൂലം കുട്ടികള്‍ മരിക്കാന്‍ കാരണക്കാര്‍ മുന്‍ സര്‍ക്കാരാണെന്നും, കഴിഞ്ഞ 12-15 വര്‍ഷം യുപി ഭരിച്ച സര്‍ക്കാരുകള്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി നശിപ്പിച്ചു. അവര്‍ അഴിമതിയെ സ്ഥാപനവല്‍ക്കരിക്കുകയും സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് അന്യമാക്കുകയും ചെയ്തു. എന്നും ആദിത്യ നാഥ് ആരോപിച്ചു.
ഗ്രാമപ്രദേശങ്ങളില്‍ ശുചിമുറികള്‍ നിര്‍മിക്കാന്‍ 12,000 രൂപ അനുവദിക്കും. ജനങ്ങളെ ശുചിത്വത്തെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നല്‍കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.