അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല ; കേന്ദ്ര സര്‍ക്കാരിനെതിരെയും ഹരിയാന പഞ്ചാബ് ഹൈക്കോടതി

ഉത്തരേന്ത്യയില്‍ വിവാദ സ്വാമിയുടെ കോടതി വിധിയുമായി ബന്ധപ്പെട്ട് പൊട്ടി പുറപ്പെട്ട കലാപത്തില്‍ ഹരിയാന സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനനവുമായി ഹരിയാന ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം ഗുര്‍മീത് റാം രഹിം സിങ്ങിന്റെ അനുയായികള്‍ അഴിച്ചു വിട്ട അക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹരിയാന പഞ്ചാബ് ഹൈക്കോടതി വ്യക്തമാക്കി. പൊട്ടിപ്പുറപ്പെട്ട കലാപം സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ അഭിപ്രായപ്രകടനത്തോടാണ് ഹൈക്കോടതി രൂക്ഷമായി പ്രതികരിച്ചത്.

ഹരിയാന ഇന്ത്യയുടെ ഭാഗമല്ലെ എന്നും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്നും ഹൈക്കോടതി പറഞ്ഞു.
രാഷ്ട്രീയനേട്ടത്തിനായി കത്തിയമരാന്‍ പഞ്ച്ഗുള പോലൊരു നഗരത്തെ നിങ്ങള്‍ വിട്ടു കൊടുത്തുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം.

ഹൈക്കോടതി വിധി കേള്‍ക്കാന്‍ ദേര ആസ്ഥാനത്ത് നിന്ന് പഞ്ച്ഗുളയിലേക്ക് പ്രവേശിക്കുമ്പോള്‍ റാം റഹിം സിങ്ങിന് എത്ര അകമ്പടി വാഹനങ്ങളാണുണ്ടായിരുന്നതെന്നും കോടതി ആരാഞ്ഞു. അതേസമയം സംസ്ഥാനത്തിനും പൊതുസ്വത്തിനും ഉണ്ടായ വന്‍ നാശനഷ്ടത്തിന്റെ എല്ലാ ചിലവുകളും ദേര സച്ച സൗധ സംഘടനയില്‍ നിന്ന് പിടിച്ചെടുക്കണമെന്നും കോടതി വിധിച്ചു. പതിനഞ്ചോളം ദേര സച്ച സൗദ പ്രവര്‍ത്തകരാണ് ഇതിനകം അറസ്റ്റിലായത്.