കലാപം തടയുന്നതില്‍ പരാജയം, ഹരിയാന മുഖ്യന്‍ ഖട്ടാറുടെ രാജി ആവശ്യവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന കോടതി വിധിയെത്തുടര്‍ന്ന് ഉണ്ടായ സംഘര്ഷങ്ങള് വ്യാപിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിധിക്കു ശേഷം കലാപം ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിട്ടും ആക്രമണം നിയന്ത്രിക്കാന്‍ ഖട്ടാര്‍ സര്‍ക്കാരിന് കഴിഞ്ഞില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജി ആവശ്യവുമായി വന്നിരിക്കുന്നത്.

ജാട്ട് പ്രക്ഷോഭം നേരിടുന്നതിലും ഖട്ടാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു.അക്രമം തടയാനാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷ പാര്‍ടികള്‍ ശക്തമാക്കുകയാണ്. ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെതിനോട് ഖട്ടാര്‍ സര്‍ക്കാറിനുള്ള മൃദുസമീനമാണ് ഇത്രയും വലിയ കലാപത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന വിമര്‍ശനവും ശക്തമാകുന്നു.

ഹരിയാനയിലെ അക്രമത്തെ പ്രധാനമന്ത്രി അപലപിച്ചു.സംഭവം ഞെട്ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമം നിയന്ത്രിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടും ആഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടിയന്തിര യോഗം വിളിച്ചു. ഇതിനിടെ ഗുര്‍മീതിനെ ന്യായീകരിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് രംഗത്തെത്തി.

അതെ സമയം ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജിക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് ശിക്ഷ വിധിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹരിയാന സര്‍ക്കാരിനു നല്‍കി.

തിങ്കളാഴ്ചയാണ് ഗുര്‍മീതിന് ശിക്ഷവിധിക്കുന്നത്. ഈ ദിവസം കൂടുതല്‍ സൈന്യത്തെ ഹരിയാനയിലും ചണ്ഡിലും വിന്യസിക്കും.