പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം; രണ്ട് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

പശ്ചിമ ബംഗാളില്‍ പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ തല്ലിക്കൊന്നു. ആസാം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ക്ക്, കൂച്ച്‌ബെഹര്‍ സ്വദേശിയായ അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് കൂട്ടയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് ജല്‍പൈഗുരി പോലീസ് പറഞ്ഞു.
ദുഗ്പുരി ടൗണിനടുത്ത് വച്ച് ഞായറാഴ്ച്ച രാവിലെ മൂന്ന് മണിയ്ക്കാണ് യുവാക്കള്‍ ആക്രമിക്കപ്പെടുന്നത്. യുവാക്കള്‍ പിക്കപ്പ് വാനില്‍ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണം. വാനില്‍ ഏഴു പശുക്കള്‍ ഉണ്ടായിരുന്നു.

വാന്‍ നിര്‍ത്താന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ആള്‍ക്കുട്ടം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. യുവാക്കളെ ചോദ്യം ചെയ്ത ഗ്രമാവാസികള്‍ പശുക്കളെ മോഷ്ടിച്ചു എന്നാരോപിച്ച് തല്ലിക്കൊല്ലുകയായിരുന്നു.

യുവാക്കള്‍ പശുക്കളെ മോഷ്ടിച്ചു എന്നതില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ഇന്ന് മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി നിയമം കയ്യിലെടുക്കുന്നവരെ സംരക്ഷിക്കില്ലെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തു വരുന്നത്.