‘ ദിലീപേട്ടാ കുടുങ്ങി ‘ ഒടുവില്‍ ആ സന്ദേശം കുടുക്കി; പ്രോസിക്യൂഷന്‍ കേസ് വരുതിയിലാക്കിയത് ഈ തെളിവുകളെ അടിസ്ഥാനമാക്കി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനി അയച്ച സന്ദേശം. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് ദിലീപിന് അയച്ചു.

കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടതിന്റെ നിര്‍ണായക തെളിവായാണിത് രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയുമായി പരിചയമില്ലെന്ന എന്ന ദിലീപിന്റെ വാദത്തെ പൊളിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയത് പള്‍സര്‍ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ്.

കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത.്
അന്ന് പോലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പോലീസുകാരന്‍ മുഖേനെയാണ് സുനി ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ ശ്രമം നടത്തിയത്.

ഒരു പോലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇതു ചെയ്തത്. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പോലീസുകാരന്റെ മൊബൈലില്‍ നിന്ന് അയക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പോലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചു. അതുകഴിഞ്ഞ് പോലീസുകാന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചതായുമാണ് പുറത്തുവന്ന വിവരങ്ങള്‍.

തൃശൂരിലെ ഒരു കോയിന്‍ ബൂത്തില്‍ നിന്ന് പോലീസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിന് ശേഷം വലിയ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പോലീസുകാരന്‍ തന്നെ സിം കാര്‍ഡ് നശിപ്പിച്ചുകളഞ്ഞു.

പിന്നീട് അന്വേഷണം കൂടുതല്‍ മുന്നോട്ടുപോയ സമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തില്‍ മാപ്പപേക്ഷയായി നടന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തെ എഴുതി അറിയിക്കുകയും ചെയ്തുവെന്നാണ് വിവരങ്ങള്‍.

മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും പോലീസുകാരന്റെ ഫോണില്‍ നിന്ന് വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകള്‍ അടക്കം അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് ദിലീപിന്റെ ജാമ്യത്തിന് വിലങ്ങുതടിയായത്.