ഹാര്‍വി ദുരന്തമായി വീശിയടിക്കുന്നു,വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്നത് ചീങ്കണ്ണിയും പാമ്പും ഭീതിയോടെ ഹൂസ്റ്റണ്‍ വാസികള്‍

ഹൂസ്റ്റണ്‍: അമേരിക്കയിലാകമാനം വീശിയടിക്കുന്ന ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ പ്രദേശം ദുരിതക്കയത്തില്‍. ധാരാളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും നിര്‍ത്താതെ തുടരുന്നതോടെ നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകള്‍ നിറഞ്ഞുകവിഞ്ഞത് വന്‍ ദുരന്തം വിതക്കുമെന്ന ഭയത്തിലാണ് ഹൂസ്റ്റണ്‍ വാസികള്‍.

വെള്ളപ്പൊക്കത്തില്‍ ചീങ്കണ്ണികളും, പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളില്‍ ഒഴുകിയെത്തിയതായി ചില മലയാളികള്‍ പറയുന്നു. പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. ഗതാഗത മാര്‍ഗങ്ങളെല്ലാം താറുമാറായ അവസ്ഥയിലാണ്. റോഡുകളെല്ലാം തകര്‍ന്നു. ജോര്‍ജ് ബുഷ്, ഹോബി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ 25 അടിയോളം വെള്ളമുണ്ട്.

എത്രയും വേഗം രക്ഷാബോട്ടുകളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും രക്ഷ പ്രവര്‍ത്തന ദൗത്യം അതീവ ദുഷ്‌ക്കരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്.