ഗോരഖ്പൂരില്‍ രണ്ടാഴച്ചക്കു ശേഷം വീണ്ടും കൂട്ട ശിശു മരണം, 48 മണിക്കൂറിനിടെ മരിച്ചതു 42 കുട്ടികള്‍

ഗോരഖ്പുര്‍: ഗോരഖ് പൂരില്‍ വീണ്ടും കൂട്ട ശിശുമരണം. രണ്ടാഴ്ച മുന്‍പുണ്ടായ കൂട്ട ശിശു മരണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ 48 മണിക്കൂറിനിടെ 42 കുട്ടികളാണ് ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും മരിച്ചത്. ഇതില്‍ ഏഴ് കുട്ടികള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെത്തുടര്‍ന്നാണ് മരിച്ചത്. മറ്റു പല കാരണങ്ങള്‍ മൂലമാണ് ബാക്കി കുട്ടികള്‍ മരിച്ചതെന്നും ആശുപത്രിഅധികൃതര്‍ വ്യക്തമാക്കി.

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ഒരാഴ്ചയ്ക്കിടെ ഇതേ ആശുപത്രിയില്‍ 70 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ഓഗസ്റ്റ് 10ന് ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതോടെയാണ് ദുരന്തം സംഭവിച്ചത്. ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിക്കുന്ന കമ്പനിക്ക് കഴിഞ്ഞ ആറു മാസമായി പണം നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് കന്പനി ഓക്‌സിജന്‍ വിതരണം അവസാനിപ്പിച്ചതാണ് ദുരന്തത്തിനു കാരണമായത്. ഇത് വലിയ വിവാദമാവുകയും, രാജ്യത്തിന്റെ വിവിധ കോണില്‍ നിന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

ഓഗസ്റ്റ് ഒന്ന് മുതല്‍ 28 വരെ 290 കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്. ഇതില്‍ ഏകദേശം 77 കുട്ടികള്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നു മരിച്ചു. വിവിധ കാരണങ്ങളാല്‍ 2017ല്‍ ഇതുവരെ 1,250 കുട്ടികളാണ് ബി.ആര്‍.ഡി ആശുപത്രിയില്‍ മരിച്ചത്.