ഗുര്‍മീത് റാമിന്റെ വളര്‍ത്തുമകള്‍ ഹണി പ്രതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി

ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാണ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

വിധിക്ക് ശേഷം കോടതിക്ക് പുറത്തിറങ്ങിയ ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് നേരത്തെ പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്‌നല്‍ ആയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഗുര്‍മീത് ജയിലിലായ ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു. ഗുര്‍മീതിനെ രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷം കഠിനതടവിന് പ്രത്യേക സി.ബി.ഐ. കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം.

2009ലാണ് ഫത്തേബാദ് സ്വദേശിനി പ്രിയങ്ക തനാജെയെ ഗുര്‍മീത് മൂന്നാമത്തെ മകളായി ദത്തെടുക്കുന്നത്. ഗുര്‍മീതിനൊപ്പം മെസഞ്ചര്‍ ഓഫ് ഗോഡ് സിനിമ പരമ്പരകള്‍ സംവിധാനം ചെയ്തതും ഹണിപ്രീതാണ്.

നവമാധ്യമങ്ങളില്‍ ‘പപ്പാസ് ഏഞ്ചല്‍’ എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. സംഘടനയുടെ ചുമതലകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നതും ഹണിപ്രീതാണ്.