‘മാഡം’ അത് സുനി കെട്ടിച്ചമതല്ല; ഗൂഢാലോചനയല്ലെന്ന നിഗമനത്തില്‍ പോലീസ്, രണ്ടു ദിവസത്തിനകം കൂടുതല്‍ വ്യക്തത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. തന്റെ ‘മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനകള്‍ ഉണ്ടെന്ന സംശയങ്ങളാണ് പോലീസ് തള്ളിക്കളയുന്നത്.

തന്റെ മാഡം കാവ്യാ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ആരുടെയും പ്രേരണയ്ക്ക് വഴങ്ങിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നുമാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്.
എന്നാല്‍ കാവ്യാ മാധവനെയും പള്‍സര്‍ സുനിയെയും ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് വാര്‍ത്തകളില്‍ നിറയുന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല.

ഇതുസംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ വ്യക്തതയുണ്ടാകുമെന്നാണ് അധികൃതരുടെ പക്ഷം. മാഡം കാവ്യയാണെന്ന സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാവും പോലീസ് ഇനി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യുക. ഇതു സംബന്ധിച്ച് അനവേഷണ ഉദ്യോഗസ്ഥന്‍ എവി ജോര്‍ജ്ജ് നേരത്തെ ആവശ്യമെങ്കില്‍ സുനിയെ ചോദ്യം ചെയ്യുമെന്ന് പ്രതികരിച്ചിരുന്നു.കേസിനു പിന്നില്‍ മാഡം എന്നൊരാള്‍ ഇല്ലെന്ന നിലപാടിലായിരുന്നു അന്വഷണസംഘം എത്തി നിന്നിരുന്നത്.

കാരണം പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണു തുടക്കം മുതല്‍ നടന്‍ ദിലീപും ഭാര്യ കാവ്യയും സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇരുവര്‍ക്കും വര്‍ഷങ്ങളായി സുനിയെ അറിയാമെന്നു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി മൊഴി നല്‍കിയതോടെ കാര്യങ്ങള്‍  ഇരുവര്‍ക്കുമെതിരാവുകയായിരുന്നു.

കാവ്യയുടെ ഡ്രൈവറായിരുന്ന സുനിയെ അവര്‍ക്കു പരിചയപ്പെടുത്തിയത് അപ്പുണ്ണിയായിരുന്നു. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഇതിനിടെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനായി വീണ്ടും ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന്.് അഭിഭാഷകനായ ബി. രാമന്‍പിള്ളയും വ്യക്തമാക്കി. ശനിയാഴ്ച ദിലീപിനെ ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ച ശേഷമാകും തീരുമാനമെടുക്കുക.