മ്യാന്‍മറില്‍ കൊന്നൊടുക്കിയത് 400ല്‍ അധികം റോഹിംഗ്യ മുസ്ലിംങ്ങളെ: പട്ടാളവും റോഹിംഗ്യകളും തമ്മില്‍ അതിക്രമം തുടരുന്നു

മ്യാന്‍മറിലെ റാക്കൈന്‍ സ്റ്റേറ്റിലെ സാമുദായിക ലഹളയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട റോഹിംഗ്യ മുസ്ലിംകളുടെ സംഖ്യ 400 കവിഞ്ഞു.

സൈന്യവും റോഹിംഗ്യകളും തമ്മില്‍ നിരവധി സ്ഥലങ്ങളില്‍ ഏറ്റുമുട്ടലുണ്ടായി. സൈന്യം പല ഗ്രാമങ്ങള്‍ക്കും തീയിട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയ്ക്കുശേഷം ഇതുവരെ 27,000 റോഹിംഗ്യകള്‍ അതിര്‍ത്തി കടന്നു ബംഗ്ലാദേശിലെത്തി. 20,000 പേര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

സൈന്യത്തില്‍നിന്നു തങ്ങള്‍ക്കു കടുത്ത പീഡനം നേരിട്ടതായി അഭയാര്‍ഥി ക്യാമ്പുകളില്‍ ഉള്ളവര്‍ പറഞ്ഞു.

സൈന്യം പലരെയും മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയും വെടിവയ്ക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു നേരേ ബലാത്കാരവും നടന്നു. കൂലിക്കാരും തീര്‍ത്തും പാവങ്ങളുമാണ് ആക്രമണത്തിനിരയായവരില്‍ ഭൂരിഭാഗവുമെന്ന് ഹമീദാ ബീഗം എന്ന അഭയാര്‍ഥി സിഎന്‍എന്നിനോടു പറഞ്ഞു.