പരാതി കേള്‍ക്കാന്‍ സമയമില്ലെന്ന് എം എല്‍ എ ; യുവാക്കള്‍ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു

കരിംനഗര്‍: പരാതി കേള്‍ക്കാന്‍ എം.എല്‍.എ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് തെലങ്കാന എം.എല്‍എയുടെ ഓഫീസിന് പുറത്ത് രണ്ട് യുവാക്കളുടെ ആത്മഹത്യാ ശ്രമം. തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) എം.എല്‍.എ രസമായി ബാലകൃഷ്ണയുടെ ഓഫീസിന് മുന്നില്‍ ഞായറാഴ്ചയായിരുന്നു സംഭവം.കരിംനഗര്‍ സ്വദേശികളായ എം ശ്രീനിവാസ (25), വൈ പരശുരാമലു(23) എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതി പ്രകാരം അപേക്ഷ നല്‍കാന്‍ റവന്യൂ ഓഫീസിലെത്തിയ ഇവരോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ 20,000 രൂപ കൈക്കൂലിആവശ്യപ്പെടുകയുണ്ടായി. ഇത്എം.എല്‍.യെ നേരില്‍ കണ്ടു പറയുന്നതിനെത്തിയപ്പോള്‍  ഇവരുടെ പരാതി കേള്‍ക്കാന്‍ ബാലകൃഷ്ണ വിസ്സമ്മതിച്ചതിനെത്തുടര്‍ന്നാണ് യുവാക്കള്‍ ആത്മഹത്യ ശ്രമം നടത്തിയത്.

ഇക്കാര്യത്തെക്കുറിച്ച് പരാതി പറയാന്‍ ഒരു കൂട്ടം ഗ്രാമീണരോടൊപ്പമാണ് യുവാക്കള്‍ എം.എല്‍.എ ഓഫീസിലെത്തിയത്. അഞ്ച് മണിക്കൂറോളം എം.എല്‍.എയെ കാണാന്‍ ഓഫീസിന് പുറത്ത് കാത്തിരുന്നു. ഒടുവില്‍ കാണാന്‍ സാധിക്കില്ലെന്ന് അറിയിച്ചപ്പോളാണ് യുവാക്കള്‍ പ്രകോപിതരായത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ഇരുവരും തീ കൊളുത്തുകയായിരുന്നു.