ഹാര്‍വിക്ക് പിന്നാലെ ഇര്‍മ ; അമേരിക്കയില്‍ കനത്ത ഭീതി ; എട്ടുമരണം

ഹാര്‍വിയുടെ ഭീതി മാറും മുന്‍പേ ഇര്‍മ ഭീതിയില്‍ അമേരിക്ക. അമേരിക്കന്‍ തീരത്ത് എത്തുന്ന ചുഴലിക്കാറ്റ് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും കനത്ത നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗതയിലാണ് ഇര്‍മ കൊടുങ്കാറ്റ് ആഞ്ഞു വീശുന്നത്. ഈ ആഴ്ച തന്നെ ഇര്‍മ ഫ്ളോറിഡയിലേക്ക് കടക്കുമെന്നാണ് പ്രവചനം. തീരപ്രദേശത്തുള്ള ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ രാജ്യമായ ബഹാമസിലെ ആറ് ദ്വീപുകള്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 8 ആയി എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിയിരുന്നു.