മതേതരവാദികളായ എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്തികോളൂ; ഭീഷണിയുമായി ശശികല

ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുയര്‍ത്തി ഹിന്ദു ഐക്യവേദി നേതാവ് ശശികല. മതേതരവാദികളായ എഴുത്തുകാര്‍ക്ക് ആയുസ്സ് വേണമെങ്കില്‍ മൃത്യൂജ്ഞയ ഹോമം നടത്തിക്കോളൂവെന്നും അല്ലാത്ത പക്ഷം ഗൗരി ലങ്കേഷിനെപ്പോലെ നിങ്ങളും ഇരയാക്കപ്പെടുമെന്നുമാണ് ശശികലയുടെ വാദം. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതു യോഗത്തിലായിരുന്നു ശശികലയുടെ വിദ്വേഷ പ്രസംഗം.

ശശികലയുടെ പ്രസംഗത്തില്‍ നിന്ന്

ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല.

ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്.മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം.

ഗൗരി ലങ്കേഷിനുണ്ടായ അനുഭവം കേരളത്തിലെ മതേതര എഴുത്തുകാര്‍ക്കെല്ലാം ഭാദകമാണെന്ന് ഭീഷണിപ്പെടുത്തുന്നതായിരുന്നു ശശികലയുടെ പ്രസംഗം.

പറവൂരില്‍ ഹിന്ദു ഐക്യ വേദിയുടെ പൊതു യോഗത്തിലുള്ള ശശികലയുടെ ഓഡിയോ ക്ലിപ്പ് പറവൂര്‍ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ പൊലീസ് സ്വമേധയാ കെസെടുത്തില്ലെങ്കില്‍ പരാതി നല്‍കുമെന്ന് വിഡി സതീശന്‍ എം.എല്‍.എ. പറഞ്ഞു.